റാസല്‍ഖൈമ : യുഎഇയിലെ റാസല്‍ഖൈമയില്‍ കുത്തനെയുള്ള ഇറക്കം ഇറങ്ങിവന്ന വാഹനമിടിച്ച് റോഡരികില്‍ ഇരിക്കുകയായിരുന്ന ഏഷ്യൻ പ്രവാസി മരിച്ച സംഭവത്തില്‍ ഹെവി വെഹിക്കിള്‍ ഡ്രൈവര്‍ക്ക് ഒരു മാസം തടവുശിക്ഷയും മരിച്ച പ്രവാസിയുടെ കുടുംബത്തിന് 200,000 ദിര്‍ഹം നഷ്ടപരിഹാരമായി നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് 54കാരനായ പ്രവാസിയുടെ കുടുംബം റാസല്‍ഖൈമ ട്രാഫിക് മിസ്ഡിമീനേഴ്സ് കോടതിയെ സമീപിച്ചു. ഡ്രൈവര്‍, വാഹനത്തിന്റെ ഉടമസ്ഥരായ കമ്പനി, ഇന്‍ഷുറന്‍സ് കമ്പനി എന്നിവ ചേര്‍ന്ന് 90,000 ദിര്‍ഹം, പ്രവാസിയുടെ ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കും നല്‍കണമെന്നും കോടതി ഉത്തരവിട്ടു. കുടുംബത്തിലെ ഏക വരുമാന സ്രോതസ്സായ പ്രവാസിയുടെ മരണത്തോടെ ഇവര്‍ക്കുണ്ടായ പ്രായസങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കുടുംബം കേസ് ഫയല്‍ ചെയ്തത്. 150,000 ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് ഫയല്‍ ചെയ്തത്.
എന്നാല്‍ ബ്ലഡ് മണിക്ക് പുറമെയുള്ള നഷ്ടപഹിരാത്തുകയ്ക്ക് പരാതിക്കാര്‍ അര്‍ഹരല്ലെന്നാണ് വാഹന ഉടമ അറിയിച്ചത്. അപകടം മൂലമുണ്ടായ എല്ലാ നാശനഷ്ടങ്ങള്‍ക്കും ബ്ലഡ് മണി പരിഹാരമാകുമെന്ന് ഇയാള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ബ്ലഡ് മണിക്ക് പുറമെയുള്ള നഷ്ടപരിഹാരം ആവശ്യപ്പെട്ടാന്‍ പരാതിക്കാര്‍ അര്‍ഹരാണെന്ന് മരിച്ച പ്രവാസിയുടെ കുടുംബത്തിന്റെ അഭിഭാഷകന് അറിയിച്ചു. എന്നാല്‍ നഷ്ടപരിഹാര ഇനത്തില്‍ പ്രതികള്‍ പ്രവാസിയുടെ ഭാര്യക്ക് 50,000 ദിര്‍ഹവും 20,000 ദിര്‍ഹം വീതം രണ്ടു കുട്ടികള്‍ക്കും നല്കാന് കോടതിഉത്തരവിടുകയായിരുന്നു.