ഇലന്തൂര്‍ ഇരട്ടനരബലി: ഷാഫിയെ ഇന്ന് കൂടുല്‍ തെളിവെടുപ്പിന് കൊണ്ടുപോകും

ഇലന്തൂര്‍ ഇരട്ടനരബലി കേസില്‍ പ്രതികളുടെ തെളിവെടുപ്പ് ഇന്നും തുടരും. കേസിലെ മുഖ്യപ്രതിയായ ഷാഫിയെ കൊച്ചിയിലെ ധനകാര്യ സ്ഥാപനത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തും. റോസിലിന്റെയും പത്മയുടെയും സ്വര്‍ണ്ണാഭരങ്ങള്‍ കൊലപാതകത്തിന് ശേഷം ഇയാള്‍ പണയം വെച്ച സ്ഥാപനത്തിലാണ് തെളിവെടുപ്പ് നടത്തുക.

36 ഗ്രാമോളം സ്വര്‍ണം ഷാഫി ഗാന്ധിനഗറിലുള്ള ഇയാളുടെ വാടകവീടിനോട് ചേര്‍ന്ന ധനകാര്യ സ്ഥാപനത്തിലാണ് പണയം വെച്ചത്. സ്വര്‍ണം പണയംവച്ചതില്‍ നിന്ന് 40,000 രൂപ ഷാഫി നല്‍കിയതായി ഇയാളുടെ ഭാര്യ നബീസ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. തമിഴ്നാട് സ്വദേശിയായ സ്ത്രീ തന്റെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ സ്വര്‍ണം നല്‍കി സഹായിച്ചെന്ന് പറഞ്ഞാണ് ഷാഫി ധനകാര്യ സ്ഥാപനത്തില്‍ നിന്ന് ഒരുലക്ഷത്തിലധികം രൂപ വാങ്ങിയത്.

രണ്ട് സ്ത്രീകളേയും കൊലപ്പെടുത്താന്‍ കയറും കത്തിയും വാങ്ങിയ ഇലന്തൂരിലെ കടകളില്‍ എത്തിച്ച് ഇന്ന് ഭഗവല്‍ സിങിന്റെ തെളിവെടുപ്പ് നടത്തും. നരബലിയ്ക്കുശേഷം മനുഷ്യമാംസം അറുത്ത് ഫ്രിഡ്ജില്‍ സൂക്ഷിച്ചത് വില്‍ക്കാനായിരുന്നെന്ന് ഇന്നലെ ഭഗവല്‍ സിംഗും ലൈലയും മൊഴി നല്‍കി. മനുഷ്യമാംസം വിറ്റാല്‍ ലക്ഷങ്ങള്‍ കിട്ടുമെന്ന് താന്‍ ഇരുവരേയും പറഞ്ഞ് കബളിപ്പിച്ചതായി ഷാഫിയും പൊലീസിനോട് പറഞ്ഞു. റോസ്ലിന്റെയും പദ്മയുടെയും ശരീരഭാഗങ്ങള്‍ അറുത്തുമാറ്റി ഫ്രിഡ്ജില്‍ സൂക്ഷിച്ചതെന്തിനെന്ന പൊലീസിന്റെ ചോദ്യത്തിനാണ് പ്രതികളുടെ മറുപടി. മനുഷ്യമാസം കഴിക്കുന്നവരുണ്ടെന്നും  ഇതുവെച്ച് പൂജ നടത്തുന്ന സിദ്ധന്‍മാരുമുണ്ടെന്നും ഷാഫി വിശ്വസിപ്പിച്ചു. മനുഷ്യക്കുരുതി നടത്തിയശേഷം ഈ മാസം അറുത്തുവിറ്റാല്‍ ഇരുപത് ലക്ഷം രൂപവരെ കിട്ടുമെന്നായിരുന്നു ഷാഫി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *