റിയാദ് : വ്യക്തികൾക്കുള്ള സന്ദർശന വിസകള്‍, അവയുടെ കാലാവധി അവസാനിക്കുന്നതിന് ഏഴ് ദിവസം മുമ്പ് വരെ പുതുക്കാമെന്ന് സൗദി. സന്ദർശന വിസയെടുത്ത സ്പോൺസറുടെ ‘അബ്ശീർ’ അക്കൗണ്ട് വഴി വിസയുടെ കാലാവധി നീട്ടാൻ സാധിക്കും.
അതേസമയം വിസ പുതുക്കുന്നതിനുള്ള നടപടിക്രമം പൂർത്തിയാക്കാൻ കാലാവധിയുള്ള ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്. സന്ദർശന വിസാ കാലാവധി ആറുമാസത്തിൽ കൂടുതൽ ദീർഘിപ്പിക്കാനും കഴിയില്ല. കാലാവധി അവസാനിച്ച് മൂന്ന് ദിവസം കഴിഞ്ഞാൽ വിസ പുതുക്കണമെങ്കിൽ കാലാവധി നീട്ടുന്നത് വൈകിയതിനുള്ള പിഴ ഒടുക്കേണ്ടിവരും.
സന്ദർശക വിസ താമസ വിസയാക്കി മാറ്റാൻ കഴിയില്ല. സന്ദർശന വിസയെടുത്ത സ്പോൺസർക്ക് ട്രാഫിക് ലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴ അടയ്ക്കാന്‍ ഉണ്ടെങ്കിലും ‘അബ്ശീർ’ പ്ലാറ്റ്ഫോം വഴി സന്ദർശന വിസകൾ പുതുക്കുന്നതിന് തടസ്സമുണ്ടാവില്ല. അതുപോലെ സ്പോൺസറുടെ ഇഖാമാ കാലാവധി അവസാനിച്ചാലും സന്ദർശന വിസ പുതുക്കാൻ കഴിയുമെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി.
Read also: മലയാളി ഉംറ തീർത്ഥാടക സൗദി അറേബ്യയില്‍ മരിച്ചു
അതേസമയം സൗദി അറേബ്യയിലേക്കുള്ള മൾട്ടിപ്പിൾ ഫാമിലി വിസിറ്റ് വിസ ഓൺലൈനായി പുതുക്കാനാവില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങള്‍ വഴി നടക്കുന്നത് തെറ്റായ പ്രചരണമാണെന്നും അധികൃതര്‍ അറിയിച്ചു. വിസ പുതുക്കാന്‍ സൗദി അറേബ്യക്ക് പുറത്ത് പോകേണ്ടതില്ലെന്നും കാലാവധി അവസാനിക്കുന്നതിന് ഏഴ് ദിവസത്തിനുള്ളില്‍ പാസ്പോർട്ട് ഡയറക്ടറേറ്റിന്റെ (ജവാസാത്ത്) ഡിജിറ്റൽ പ്ലാറ്റുഫോമായ ‘അബ്ശിര്‍’ വഴി സാധിക്കുമെന്നുമാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
സൗദിയിലെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസിറ്റ് വിസ പുതുക്കാന്‍, വിസയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് രാജ്യത്തിന് പുറത്തുപോകേണ്ടത് നിര്‍ബന്ധമാണ്. വിസാ കാലാവധി അവസാനിച്ച് മൂന്ന് ദിവസത്തിന് ശേഷം പിഴ ഈടാക്കും. അതേസമയം സിംഗിള്‍ എന്‍ട്രി വിസയാണെങ്കില്‍ ഇന്‍ഷുറന്‍സ് എടുത്ത് നിബന്ധനകള്‍ക്ക് വിധേയമായി, പാസ്പോർട്ട് ഡയറക്ടറേറ്റിന്റെ ഡിജിറ്റൽ പ്ലാറ്റുഫോമായ ‘അബ്ശിര്‍’ വഴി പുതുക്കാന്‍ സാധിക്കും.