വാർത്തകൾ ചുരുക്കത്തിൽ

യുഎഇയില്‍ ഓണ്‍ലൈന്‍ വഴി ലഹരിമരുന്ന് പ്രചരിപ്പിക്കുകയും വില്‍പന നടത്തുകയും ചെയ്യുന്നവര്‍ക്ക് തടവും 10 ലക്ഷം ദിര്‍ഹം ഏകദേശം രണ്ടര കോടി രൂപ വരെ പിഴയും ശിക്ഷ. വാട്‌സാപ് ഉള്‍പ്പെടെ സമൂഹ മാധ്യമ അക്കൗണ്ട് വഴി ലഹരിമരുന്ന് വ്യാപാരം നടത്തുന്നവര്‍ക്ക് കുറഞ്ഞത് 6 മാസം തടവും അര ലക്ഷം ദിര്‍ഹം (11.2 ലക്ഷം രൂപ) പിഴയും ഉണ്ടാകും. ലഹരി വ്യാപാരികളും വാങ്ങുന്നവരും ശിക്ഷാര്‍ഹരാണ്.

നിരോധിത മരുന്നുകളുടെയും ലഹരി വസ്തുക്കളുടെയും വിശദാംശങ്ങളോ ചിത്രമോ ദൃശ്യമോ ആവശ്യപ്പെടാതെ അയയ്ക്കുന്നതും കുറ്റകരമാണ്.

……………………

യുഎഇ അടക്കമുള്ള അറബ് ലോകത്തിന്റെ സുസ്ഥിരതയും വികസനവും ഈജിപ്റ്റുമായി ബന്ധപ്പെട്ടതാണണെന്ന് യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ്‌ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദല്‍ മക്തൂം അഭിപ്രായപ്പെട്ടു. ഈജിപ്തിലെ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ പ്രസിഡണ്ട് അബ്ദുല്‍ ഫത്താ അല്‍ സിസിയുമായി സംസാരിക്കുകയായിരുന്നു ഷെയ്ഖ് മുഹമ്മദ്..

…………………….

സൈബര്‍ ഭീകരതയാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് (ദുബായ്) ഡെപ്യൂട്ടി ചീഫ് ഓഫ് പൊലീസ് ആന്‍ഡ് പബ്ലിക് സെക്യൂരിറ്റി ലഫ്. ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം പറഞ്ഞു. ഷാര്‍ജയില്‍ പൊലീസ് തിങ്കിങ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം വര്‍ധിക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ഏറ്റവും പുതിയ ഡിജിറ്റല്‍ പ്രതിരോധത്തില്‍ യുവാക്കള്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കണമെന്നും ആവശ്യപ്പെട്ടു. ജേണല്‍ ഓഫ് പൊലീസ് തിങ്കിങ് ആരംഭിച്ചതിന്റെ 30ാം വാര്‍ഷികത്തില്‍ ഷാര്‍ജ സര്‍വകലാശാലയിലെ പൊലീസ് റിസര്‍ച് സെന്ററാണ് പരിപാടി സംഘടിപ്പിച്ചത്.

……………….

സാങ്കേതിക വിദ്യ എത്ര പുരോഗമിച്ചാലും സംഗീതത്തിനു ഭീഷണിയല്ലെന്നും അവയെ അതിജീവിക്കാന്‍ സാധിക്കുമെന്നും എ.ആര്‍ റഹ്മാന്‍ അബുദാബിയില്‍ പറഞ്ഞു. കംപ്യൂട്ടര്‍ വന്ന കാലം മുതലുള്ള ആശങ്കയാണിത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെ ഏറ്റവും നവീന സാങ്കേതിക വിദ്യ രംഗത്തുണ്ടെങ്കിലും അവയെ മറികടക്കുന്നതാണ് മനുഷ്യരുടെ പ്രകടനമെന്നും അദ്ദേഹം പറഞ്ഞു.

ഓരോ ഭാഷയ്ക്കും യോജിക്കുംവിധം സാങ്കേതികവിദ്യയെ ഉപയോഗിക്കുന്നതിലാണ് കാര്യം. വിവിധ ഭാഷകളിലും രാജ്യങ്ങളിലും സംഗീതം ചെയ്യേണ്ടി വരുന്നതുകൊണ്ടാണ് മലയാളത്തില്‍ സജീവമാകാന്‍ സാധിക്കാത്തത്. ആടുജീവിതമാണ് ഏറ്റവും ഒടുവില്‍ സംഗീതം നിര്‍വഹിച്ച മലയാള സിനിമയെന്നും റഹ്മാന്‍ പറഞ്ഞു.

……………………

ആരോഗ്യ സേവനങ്ങളുമായി റാക് ഹോസ്പിറ്റല്‍ റാസല്‍ഖൈമയിലെ ഗ്രാമങ്ങളിലേക്ക്. കുറഞ്ഞ നിരക്കില്‍ മികച്ച സേവനം ലഭ്യമാക്കി ആരോഗ്യസുരക്ഷ ഉറപ്പാക്കുകയാണ് ഹോസ്പിറ്റല്‍ ഓണ്‍ വീല്‍സ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതാദ്യമായാണു വടക്കന്‍ എമിറേറ്റുകളില്‍ സഞ്ചരിക്കുന്ന ആശുപത്രി സേവനം ലഭ്യമാക്കുന്നത്.ബസാണ് അത്യാധുനിക സൗകര്യമുള്ള ആശുപത്രിയാക്കി മാറ്റിയത്. റിസപ്ഷന്‍, കാത്തിരിപ്പു കേന്ദ്രം, പരിശോധന, ചികിത്സ, ടെസ്റ്റ് തുടങ്ങിയവയ്ക്ക് വ്യത്യസ്ത മുറികള്‍. പരിചയസമ്പന്നരായ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ ജനങ്ങള്‍ക്കു മികച്ച ആരോഗ്യ സേവനം ഉറപ്പാക്കും. നഗരകേന്ദ്രീകൃതമായ അത്യാധുനിക ആരോഗ്യ സേവനം ഉള്‍പ്രദേശങ്ങളിലുള്ളവര്‍ക്ക് നഷ്ടമാകുന്നത് നികത്താന്‍ പദ്ധതി ഉപകരിക്കുമെന്ന് റാക് ആശുപത്രി അധികൃതര്‍ പറഞ്ഞു.

…………………

ദുബായില്‍ നിന്ന് കാണാതായ കോഴിക്കോട് കൊയിലാണ്ടി സ്വദേശി കടലൂര്‍ പുത്തലത്തു വീട്ടില്‍ അമല്‍ സതീഷി (29)ന് വേണ്ടി ബന്ധുക്കളും സുഹൃത്തുക്കളും തിരച്ചില്‍ തുടരുന്നു. യുഎഇ മുഴുവന്‍ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പൊലീസും തിരച്ചില്‍ നടത്തുന്നുണ്ട്. കാണാതായിട്ട് ഒരാഴ്ച പിന്നിട്ടെങ്കിലും യാതൊരു സൂചനയും ലഭിക്കാത്തതില്‍ ബന്ധുക്കളടക്കമുള്ളവര്‍ കടുത്ത ആശങ്കയിലാണ്.

ആറ് മാസം മുന്‍പ് യുഎഇയിലെത്തിയ അമല്‍ വര്‍സാനിലെ ഇലക്ട്രിക്കല്‍ കമ്പനിയില്‍ സെയില്‍സ് വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു.

………………

യുഎഇയിലെ ഫുജൈറയില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. കണ്ണൂര്‍ രാമന്തളി സ്വദേശി എം.എന്‍.പി.ജലീല്‍ (43), പയ്യന്നൂര്‍ പെരളം സ്വദേശി സുബൈര്‍ നങ്ങാറത്ത് (45) എന്നിവരാണു മരിച്ചത്. മലീഹ റോഡില്‍ ഇന്ന് ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍ പൊട്ടിയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.

………………

ഖത്തര്‍ ലോകകപ്പിന് ഇനി 23 നാള്‍…

ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ ലോകകപ്പിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി.

ടൂര്‍ണമെന്റ് കമാന്‍ഡ് സെന്ററില്‍ എത്തിയ ഇന്‍ഫാന്റിനോ ഫിഫ ലോകകപ്പ് ഖത്തര്‍ സുരക്ഷാ ഓപ്പറേഷന്‍സ് കമാന്‍ഡര്‍ ഷെയ്ഖ് ഖലീഫ

ബിന്‍ ഹമദ് അല്‍താനിയുമായും കൂടിക്കാഴ്ച നടത്തി. ലോകകപ്പിന്റെ അവസാനവട്ട സുരക്ഷാ സന്നദ്ധത

ഉറപ്പാക്കാന്‍ നടത്തിവരുന്ന വത്തന്‍ സുരക്ഷാ അഭ്യാസത്തിന്റെ പുരോഗതികളും അധികൃതര്‍ വിശദീകരിച്ചു.

……………………..

തപാല്‍ സ്റ്റാംപുകളിലും ഫുട്ബോള്‍ ആവേശം. കാല്‍പന്തുകളിയിലെ ഖത്തറിന്റെ നേട്ടങ്ങള്‍ തപാല്‍ സ്റ്റാംപുകളിലാക്കി ഖത്തര്‍ പോസ്റ്റ്. ‘ഖത്തറിന്റെ ഫുട്ബോള്‍ വിജയങ്ങള്‍’ എന്ന തലക്കെട്ടില്‍ വിവിധ വര്‍ഷങ്ങളിലായി ഫുട്ബോള്‍ ടൂര്‍ണമെന്റുകളില്‍ ജേതാക്കളായ ദേശീയ ടീമുകളുടെ ചിത്രങ്ങളടങ്ങിയ സ്റ്റാംപുകളാണ് ഖത്തര്‍ പോസ്റ്റ് പുറത്തിറക്കിയത്. 1981 ലെ ലോക യൂത്ത് കപ്പ് (ആഗോള തലത്തില്‍ രണ്ടാം റാങ്ക്), 1992 ലെ അറേബ്യന്‍ ഗള്‍ഫ് കപ്പ് ചാംപ്യന്‍മാര്‍, ഫുട്ബോളില്‍ സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയ 2006 ഏഷ്യന്‍ ഗെയിംസ് ടീം, 2019 എഎഫ്സി ഏഷ്യന്‍ കപ്പ് ചാംപ്യന്‍മാര്‍ എന്നിങ്ങനെ ഖത്തറിന്റെ ഫുട്ബോള്‍ ചരിത്രത്തില്‍ പുതിയ ചരിത്രമെഴുതിയ ദേശീയ ടീമുകളുടെ ചിത്രങ്ങളാണ് സ്റ്റാംപുകളിലുള്ളത്. 20,000 സ്റ്റാംപുകള്‍ (ഒന്നിന് 14 റിയാല്‍), 2,000 ഫോള്‍ഡറുകള്‍ (ഒരു ഫോള്‍ഡറിന് 100 റിയാല്‍), 3,000 എന്‍വലപ്പുകളുമാണ് (ഒന്നിന് 15 റിയാല്‍) പുറത്തിറക്കിയത്.

………………..

വാഹന പ്രേമികള്‍ക്കായി പേള്‍ ഖത്തറില്‍ ക്ലാസിക് കാര്‍ പ്രദര്‍ശനത്തിന് തുടക്കമായി. പേള്‍ ഖത്തറിലെ മദീന സെന്‍ട്രലില്‍ ആരംഭിച്ച പ്രദര്‍ശനത്തില്‍ 40 വിന്റേജ്, ക്ലാസിക് കാറുകളാണുള്ളത്. 1934 മോഡല്‍ ഫോഡ് സലൂണ്‍, 1937 മോഡല്‍ റോള്‍സ് റോയിസ്-ഫാന്റം-3, ഫോര്‍ഡ് ഡീലക്സ് (1939), കാഡിലാക് ഫ്ളീറ്റ്്വുഡ്-സെഡാന്‍ (1941), 1951 ലെ ജാഗ്വാര്‍-സലൂണ്‍ തുടങ്ങി പഴയകാല വാഹനങ്ങളിലെ സൂപ്പര്‍താരങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.

………………………..

അബുദാബിന്മ പ്രസിഡന്‍ഷ്യല്‍ പാലസിനു (ഖസര്‍ അല്‍ വതന്‍) സപ്തവര്‍ണ ശോഭയൊരുക്കുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ആരംഭിച്ചു. കൊട്ടാരത്തിന്റെ ഭൂതം, വര്‍ത്തമാനം, ഭാവി ചരിത്രം പറയുന്ന പാലസ് ഇന്‍ മോഷന്‍ ഷോ ദിവസേന വൈകിട്ട് 7ന് നടക്കും.

…………………..

കുവൈറ്റില്‍ നിന്ന് കുറഞ്ഞ ചെലവില്‍ വിമാന യാത്ര വാഗ്ദാനം ചെയ്ത് ജസീറ എയര്‍വെയ്‌സ് തിരുവനന്തപുരത്തേക്ക് 30ന് സര്‍വീസ് ആരംഭിക്കുന്നു. കുവൈത്തില്‍നിന്ന് ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ വൈകിട്ട് 6.25ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ (തിങ്കള്‍, ബുധന്‍) 2.05ന് തിരുവനന്തപുരത്ത് എത്തും.

തിരിച്ച് 2.50നു പുറപ്പെട്ട് രാവിലെ 5.55ന് കുവൈത്തില്‍ എത്തും. എ320 വിമാനത്തില്‍ 160 പേര്‍ക്കു യാത്ര ചെയ്യാം. ജസീറയുടെ കേരളത്തിലേയ്ക്കുള്ള രണ്ടാമത്തെ സെക്ടറാണ് തിരുവനന്തപുരം. ഈ സേവനം തമിഴ്‌നാട്ടുകാര്‍ക്കുകൂടി പ്രയോജനപ്പെടുത്താം. നിലവില്‍ കുവൈത്ത് എയര്‍വെയ്‌സിനു ഇതേ സെക്ടറില്‍ ആഴ്ചയില്‍ 3 സര്‍വീസുണ്ട്.

………………….

ഖത്തറില്‍ അഞ്ചു വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് ഗുരുതരമല്ലാത്ത ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഗവ. ഹെല്‍ത്ത് സെന്ററുകളില്‍ അടിയന്തര പരിചരണം ലഭിക്കും. സേവനം തേടാന്‍ മുന്‍കൂര്‍ അനുമതി വേണ്ട. ഹെല്‍ത്ത് കാര്‍ഡ് റജിസ്റ്റര്‍ ചെയ്തിരിക്കുന്ന സെന്ററുകളില്‍ മുന്‍കൂര്‍ അനുമതി ഇല്ലാതെ തന്നെ സേവനം തേടാം

……………..

അബുദാബിന്മ മാധ്യമ മേഖലയിലെ നവീന മാറ്റങ്ങളും ഭാവിയും ചര്‍ച്ച ചെയ്യുന്ന ഗ്ലോബല്‍ മീഡിയ കോണ്‍ഗ്രസിലേക്കു (ജിഎംസി) 300 യുവ ജേണലിസ്റ്റുകളെ ക്ഷണിക്കുന്നു. നവംബര്‍ 15 മുതല്‍ 17 വരെ അബുദാബി നാഷനല്‍ എക്‌സിബിഷന്‍ സെന്ററിലാണ് സമ്മേളനം. യുവ മാധ്യമ പ്രവര്‍ത്തകരുടെ ശാക്തീകരണമാണ് ലക്ഷ്യം.

ഡിജിറ്റല്‍ സൊല്യൂഷന്‍ ജേണലിസം, നിര്‍മിത ബുദ്ധി, ന്യൂറോ സയന്‍സ് ടെക്നോളജി, മെറ്റാവേഴ്‌സ്, വസ്തുതാ പരിശോധന, സ്‌ക്രിപ്റ്റ് റൈറ്റിങ് തുടങ്ങിയവയില്‍ സമഗ്ര പരിശീലനം നല്‍കും. തെറ്റായ വിവരങ്ങള്‍, ഓഡിയോ ഉള്ളടക്കം സൃഷ്ടിക്കല്‍ തുടങ്ങി മറ്റു സുപ്രധാന വിഷയങ്ങളും വിശകലനം ചെയ്യും. 3 മുതല്‍ 5 വര്‍ഷം വരെ പ്രഫഷനല്‍ പരിചയമുള്ള യുവ മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തുമെന്ന് വാം ഡയറക്ടര്‍ ജനറലും ജിഎംസി സംഘാടക സമിതി ചെയര്‍മാനുമായ മുഹമ്മദ് ജലാല്‍ അല്‍ റയ്‌സി പറഞ്ഞു.

…………………

Leave a Reply

Your email address will not be published. Required fields are marked *