തലശേരിയിൽ കാറിൽ ചാരി നിന്നതിന് പിഞ്ചുബാലനെ തൊഴിച്ചു തെറിപ്പിച്ച സംഭവത്തിൽ വീഴ്ചയുണ്ടായോ എന്നത് തലശ്ശേരി എസിപി അന്വേഷിക്കും. സംഭവം പരിശോധിക്കുമെന്ന് ഡിജിപി അനിൽകാന്ത് പറഞ്ഞു. പൊലീസിനെതിരായ ആരോപണം പരിശോധിക്കുമെന്ന് എഡിജിപി എം.ആർ.അജിത്ത് കുമാറും വ്യക്തമാക്കി.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, തലശ്ശേരി മണവാട്ടി ജംഗ്ഷനിൽ ഇന്നലെ രാത്രി രാജസ്ഥാൻ സ്വദേശിയായ കുട്ടിയോട് അതിക്രമം കാണിച്ച മുഹമ്മദ് ശിഹ്ഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷം ഇന്ന് രാവിലെ 9 മണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ വാർത്ത പുറത്തു വിട്ടതിന് പിന്നാലെയാണ് പൊലീസ് നടപടി എടുത്തത്.
കുട്ടിയെ ആക്രമിച്ച പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. സംഭവത്തിൽ കേസെടുക്കുമെന്ന് ബാലാവകാശ കമ്മീഷനും വ്യക്തമാക്കിയിട്ടുണ്ട്. കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.