അട്ടപ്പാടി മധു കേസ് : അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തിയ കേസില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളി

പാലക്കാട് അട്ടപാടിയില്‍ ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയെന്ന കേസില്‍ നിന്നും പിന്മാറാന്‍ മധുവിന്‍റെ അമ്മയും സഹോദരിയും ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയുടെ മുൻകൂർ ജാമ്യ അപേക്ഷ സുപ്രീം കോടതി തള്ളി. പ്രതി അബ്ബാസിന്‍റെ അപേക്ഷയാണ് കോടതി തള്ളിയത്. മൂൻകൂർ ജാമ്യത്തിന് അർഹതയില്ലാത്ത ഹർജിയെന്ന് കോടതി ഹര്‍ജിയെ വിമർശിച്ചു. ജസ്റ്റിസ് ദിനേശ മഹേശ്വരീ, ജസ്റ്റിസ് സുധാംശു ദുലിയാ എന്നിവരുള്‍പ്പെട്ട രണ്ട് പേരടങ്ങുന്ന ബഞ്ചാണ് കേസ് തള്ളിയത്. മധുവിന്‍റെ അമ്മ നൽകിയ പരാതിയിൽ മണ്ണാർക്കാട് മജിസ്ട്രേറ്റ് കോടതിയാണ് കേസ് എടുക്കാൻ ഉത്തരവിട്ടത്. അഭിഭാഷകൻ റോയ് എബ്രഹാമാണ് ഹർജിക്കാരാനായി ഹാജരായത്. ഈ കേസില്‍ നേരത്തെ അബ്ബാസിന്‍റെ ഡ്രൈവര്‍ അറസ്റ്റിലായിരുന്നു.

ഇതിനിടെ മധു കൊല്ലപ്പെട്ടത് ആൾക്കൂട്ടത്തിന്‍റെ ക്രൂരമർദ്ദനം മൂലമെന്ന് ഒറ്റപ്പാലം സബ് കളക്ടറുടെ മജിസ്റ്റീരിയൽ റിപ്പോർട്ട് പുറത്ത് വന്നു. മധുവിന് നേരെ ആൾക്കൂട്ടം മനുഷ്യത്വരഹിതമായ ആക്രമണമാണ് നടത്തിയതെന്നാണ് അന്വേഷണത്തിൽ നിന്ന് വ്യക്തമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മധു മരിക്കാൻ മറ്റ് കാരണങ്ങൾ ഇല്ലെന്നും നാല് പേജുള്ള റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മജിസ്റ്റീരിയൽ റിപ്പോർട്ട് മണ്ണാർക്കാട് വിചാരണ കോടതിയിൽ സമർപ്പിച്ചു. മധുവിന്‍റേത് കസ്റ്റഡി മരണമാണോയെന്ന് കണ്ടെത്താനാണ് ഒറ്റപ്പാലം സബ് കളക്ടറായിരുന്ന ജെറോമിക് ജോർജിന്‍റെ നേതൃത്വത്തിൽ 2018 -ൽ മജിസ്റ്റീരിയൽ അന്വേഷണം നടത്തിയത്. മധുവിനെ മുക്കാലിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത പൊലീസ് ഉദ്യോഗസ്ഥരുടെയും മറ്റ് സാക്ഷികളുടെയും മൊഴിയെടുത്തിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *