മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ വിവേചനം പാടില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ നിയമം നടപ്പാക്കണം. മതിയായ സുരക്ഷ ഒരുക്കി നൽകേണ്ട ചുമതല ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കാണ്. ഇത് സംബന്ധിച്ച് കേരള ഹൈക്കോടതിയിലെ കേസിൽ റിപ്പോർട്ട് നൽകും.
കോട്ടയത്തെ സദാചാര ആക്രമണത്തെയും വനിതാ കമ്മീഷൻ അധ്യക്ഷ വിമർശിച്ചു. കടുത്ത സ്ത്രീവിരുദ്ധത സമൂഹത്തിൽ നിലനിൽക്കുന്നതിന്റെ ഉദാഹരണമാണ് കോട്ടയം സംഭവമെന്ന് അവർ പറഞ്ഞു. ഈ വിഷയത്തിൽ പൊലീസ് ജാഗ്രതയോടെ ഇടപെട്ടു. കോട്ടയത്തെ പൊലീസിനോട് വനിതാ കമ്മീഷൻ റിപ്പോർട്ട് തേടും. തൊഴിലിടങ്ങളിൽ ഐസിസി ഉണ്ടോയെന്ന് കർശനമായി പരിശോധിക്കുമെന്ന് വ്യക്തമാക്കിയ വനിതാ കമ്മീഷൻ അധ്യക്ഷ ഐസിസി നടപ്പാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.