തിരുവനന്തപുരം പൂവാറിൽ വിദ്യാർത്ഥിക്ക് കെഎസ്ആര്‍ടിസി ജീവനക്കാരന്റെ മർദ്ദനം. അരുമാനൂർ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ഷാനുവിനാണ് മർദ്ദനമേറ്റത്. പൊണ്‍കുട്ടികള്‍ക്കൊപ്പം നിന്നു എന്ന് പറഞ്ഞായിരുന്നു മർദ്ദനമെന്ന് വിദ്യാർത്ഥി പറയുന്നു. ഷർട്ട് വലിച്ച് കീറി എന്നും പരാതിയുണ്ട്. കെഎസ്ആര്‍ടിസി കൺട്രോളിങ് ഇൻസ്‌പെക്ടർ സുനിലിനെതിരെയാണ് പരാതി.
കഴിഞ്ഞ ദിവസം, തിരുവനന്തപുരം വെള്ളറടയിൽ കെഎസ്ആർടിസി കണ്ടക്ടർ പ്ലസ് വൺ വിദ്യാർത്ഥിയെ മർദ്ദിച്ചെന്ന് പരാതി ഉയര്‍ന്നിരുന്നു. വെള്ളറട സ്വദേശിയും അമരവിള ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയുമായ അഭിൻ രാജേഷിനാണ് ( 16 ) മർദനമേറ്റത്. നെഞ്ചിലും മുഖത്തും മർദ്ദനമേറ്റ വിദ്യാർത്ഥി വെള്ളറട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. വെള്ളറട ഡിപ്പോയിലെ കണ്ടക്ടർ മണത്തോട്ടം സ്വദേശി ആനന്ദിനെതിരെയാണ് വിദ്യാർത്ഥിയുടെ അച്ഛൻ രാജേഷ് വെള്ളറട പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.
സ്കൂളിലേക്കുള്ള യാത്രയിൽ ബസിനുള്ളിൽ സുഹൃത്തുക്കളായ രണ്ട് പേർ തമ്മിൽ ഉണ്ടായ വാക്കേറ്റം നിയന്ത്രിക്കാൻ ഇടപെടുകയായിരുന്ന അഭിൻ രാജേഷിനോട്, കണ്ടക്ടർ തട്ടിക്കയറുകയും ഉടുപ്പിൽ കുത്തിപ്പിടിച്ചശേഷം മുഖത്തു അടിക്കുകയും ആയിരുന്നു എന്നാണ് പരാതി. അതിനിടെ, പൂവാറിൽ കെഎസ്ആർടിസി ബസ്സിനുള്ളിൽ ഓടി കളിച്ചതിന് ആറര വയസ്സുകാരിക്ക് മർദ്ദനം നേരിട്ടെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ പൂവാർ കെഎസ്ആർടിസി ഡിപ്പോയിൽ ആണ് സംഭവം. കരുംകുളം നിവാസിയായ അമ്മയും രണ്ട് മക്കളുമാണ് ചെങ്കണിന് ചികിത്സ തേടി പൂവാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിയത്.