ചൈനയിലെ കോവിഡ് കേസുകളുടെ വർധനയിൽ താൻ വളരെയധികം ആശങ്കാകുലനാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. രോഗത്തിന്റെ തീവ്രത, ചികിത്സയിലുള്ളവർ, തീവ്രപരിചരണ ആവശ്യകതകൾ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ അഭ്യർഥിച്ച് നടത്തിയ പ്രതിവാര വാർത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
”ചൈനയിലെ നിലവിലെ സ്ഥിതിഗതികളിൽ ഡബ്ല്യുഎച്ച്ഒ വളരെ ആശങ്കാകുലരാണ്. രാജ്യത്തുടനീളമുള്ള ഏറ്റവും ഉയർന്ന അപകടസാധ്യതയുള്ള ആളുകൾക്ക് വാക്സിനേഷൻ നൽകുന്നതിനുള്ള ശ്രമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ഡബ്ല്യുഎച്ച്ഒ ചൈനയ്ക്ക് പിന്തുണ നൽകുന്നു. ക്ലിനിക്കൽ പരിചരണത്തിനും അതിന്റെ ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതിനും പിന്തുണ നൽകുന്നത് തുടരും”– അദ്ദേഹം പറഞ്ഞു.
2020 മുതൽ, ‘സീറോ കോവിഡ്’ നയത്തിന്റെ ഭാഗമായി ചൈന കർശനമായ ആരോഗ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ, പൊതുജന പ്രതിഷേധത്തെയും സമ്പദ്‌വ്യവസ്ഥയിലുണ്ടായ ആഘാതത്തെയും തുടർന്ന് ഡിസംബർ ആദ്യം മുതൽ നടപടികളിൽ മിക്കതും മുന്നറിയിപ്പില്ലാതെ അവസാനിപ്പിച്ചു. പിന്നാലെയാണ് കോവിഡ് കേസുകൾ കുതിച്ചുയർന്നത്.