സോളർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ഹൈക്കോടതിയിൽ സർക്കാരിന് വേണ്ടി വാദിക്കാൻ എത്തിയ മുതിർന്ന അഭിഭാഷകൻ അഡ്വ. രജ്ഞിത് കുമാറിന് ഫീസിനത്തിൽ മാത്രം സർക്കാർ ഖജനാവിൽ നിന്ന് നൽകിയത് 1.20 കോടി. കൂടാതെ വിമാന ടിക്കറ്റിന് 3,02, 969 രൂപയും ഹോട്ടൽ താമസത്തിന് 89,615 രൂപയും നൽകി. 1,23,92, 584 രൂപ വക്കീൽ ഫീസിനത്തിലും മറ്റും ചെലവഴിച്ചിട്ടും ഹൈക്കോടതിയിൽ നിന്ന് സർക്കാരിന് തിരിച്ചടിയാണ് ഉണ്ടായത്.
സോളർ കമ്മിഷൻ റിപ്പോർട്ടിൽ നിന്നും സരിതയുടെ കത്തും ബന്ധപ്പെട്ട പരാമർശങ്ങളും റദ്ദാക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ് ഉണ്ടായത്. അപകീർത്തിപരമായ പരാമർശങ്ങളുള്ളതിനാൽ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികളിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.