സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കത്തോലിക്കാ സഭ. ദൈവത്തിന് മഹത്വമോ മനുഷ്യർക്ക് സമാധനമോ ഇല്ലാത്ത ഇടമായി കേരളം മാറുന്നുവെന്ന് തൃശൂർ അതിരൂപതാ മുഖപ്പത്രം വിമർശിക്കുന്നു. തുടർച്ചയായ വികല നയങ്ങൾ തെളിയിക്കുന്നത് സർക്കാരിന്റെ ജനക്ഷേമമുഖമല്ല. വിഴിഞ്ഞവും, ബഫർസോണും പിൻവാതിൽ നിയമനങ്ങളും അടക്കമുള്ള വിഷയങ്ങൾ നിരത്തിയാണ് സർക്കാരിനെതിരായ വിമർശനം.
അതിരൂപതാ മുഖപത്രമായ കത്തോലിക്കാ സഭയുടെ പുതുവർഷപ്പതിപ്പിലെ മുഖലേഖനത്തിലാണ് സർക്കാരിനെ കടന്നാക്രമിച്ചുള്ള വിമർശനം. സമാധാനമാണ് സർക്കാർ സമ്മാനിക്കേണ്ടത് എന്ന തലക്കെട്ടിലാണ് ലേഖനം. ജനക്ഷേമം നോക്കാതെയുള്ള സർക്കാർ നടപടികൾ ജനങ്ങളുടെ സമാധാന ജീവിതം തല്ലിക്കെടുത്തും, മന്ത്രിമാരായും സെക്രട്ടറിമാരായും ഉപദേശകരായും നിരവധി പേരുണ്ടെങ്കിലും ജനങ്ങൾ തെരുവിലിറങ്ങാൻ നിർബന്ധിതമാകുന്നു, ജനദ്രോഹ നടപടികൾ തിരിച്ചറിയാൻ കഴിയുന്നില്ലെന്നത് സർക്കാരിൻറെ ശോഭ കെടുത്തുന്നുവെന്നും മുഖപ്പത്രം പറയുന്നു.