ഷാരോൺ വധക്കേസ്: ജ്യൂസ് ചാലഞ്ച് ഗൂഗിൾ നോക്കി, 10 മാസത്തെ ആസൂത്രണം; വധശ്രമം 5 തവണ: കുറ്റപത്രം

പാറശാല ഷാരോൺ രാജ് വധക്കേസിൽ കുറ്റപത്രം തയാറായി. പാറശാല മുര്യങ്കര സ്വദേശി ഷാരോൺ രാജിനെ ഒന്നാം പ്രതിയായ കാമുകി ഗ്രീഷ്മ കൊലപ്പെടുത്തിയത് 10 മാസത്തെ ആസൂത്രണത്തിനുശേഷമെന്ന് കുറ്റപത്രത്തിൽ പറയുന്നു. അഞ്ചു തവണ വധശ്രമം നടത്തി. ഗൂഗിൾ നോക്കിയാണ് ജ്യൂസ് ചലഞ്ച് തിരഞ്ഞെടുത്തത്. ഭർത്താവ് മരിക്കുമെന്ന ജാതകദോഷം നുണക്കഥയാണെന്നും കുറ്റപത്രത്തിൽ പറയുന്നു. 

ഇരുവരുടെയും രണ്ടുവർഷത്തെ ചാറ്റുകളും ഡിലീറ്റ് ചെയ്ത ശബ്ദങ്ങളും ചിത്രങ്ങളും ഉൾപ്പെടെ ആയിരത്തലധികം ഡിജിറ്റൽ തെളിവുകൾ വീണ്ടെടുത്തു. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമലകുമാരൻ നായർ എന്നിവർക്ക് കൃത്യത്തിൽ തുല്യപങ്കെന്നും കുറ്റപത്രത്തിൽ പറയുന്നു. കൊലപാതകം നടന്ന് 73 ദിവസമാകുമ്പോഴാണ് കുറ്റപത്രം തയാറാകുന്നത്. ഡിവൈഎസ്പി എ.ജെ.ജോണ്‍സന്റെ നേൃത്വത്തിലുള്ള പൊലീസ് സംഘം തയാറാക്കിയ കുറ്റപത്രം അടുത്തയാഴ്ച കോടതിയിൽ സമർപ്പിക്കും. 

കഴിഞ്ഞ ഒക്ടോബർ 14ന് ഗ്രീഷ്മ നൽകിയ കഷായവും ജ്യൂസും കുടിച്ച് ആരോഗ്യസ്ഥിതി വഷളായ ഷാരോൺ മരിച്ചത് ഒക്ടോബർ 25നാണ്. ബന്ധത്തിൽനിന്ന് പിൻമാറാൻ ഷാരോൺ തയാറാകാത്തതിനെ തുടർന്ന് വിഷം നൽകിയെന്നാണ് ഗ്രീഷ്മ പൊലീസിനോട് പറഞ്ഞത്.

 

Leave a Reply

Your email address will not be published. Required fields are marked *