മോസ്കോയില്‍നിന്ന് ഗോവയിലേക്ക് പുറപ്പെട്ട ചാര്‍ട്ടേഡ് വിമാനത്തിന് ബോംബ് ഭീഷണി. വിമാനം ഗുജറാത്തിലെ ജാംനഗര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. യാത്ര പുറപ്പെട്ട ശേഷം എയര്‍ ട്രാഫിക് കണ്‍ട്രോളിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഉടന്‍ വിമാനം ജാംനഗര്‍ വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു.
വന്‍ സുരക്ഷ സാന്നിധ്യത്തില്‍ അടിയന്തരമായി ഇറക്കിയ വിമാനം, ഉടന്‍ സുരക്ഷിത ബേയിലേക്ക് മാറ്റി പരിശോധന നടത്തി. 236 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ സുരക്ഷിതമായി പുറത്തിറക്കി. ഗോവയിലെ ഡബോലിം വിമാനത്താവളത്തിലാണ് വിമാനം ഇറങ്ങേണ്ടിയിരുന്നതെന്നും മുൻകരുതൽ എന്ന നിലയിൽ സുരക്ഷ ശക്തമാക്കിയെന്നും ഗോവ പൊലീസ് അറിയിച്ചു.