രാഹുൽ ​ഗാന്ധി സഭയിലെത്തി മാപ്പ് പറയണമെന്ന് സർക്കാർ; രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് കേന്ദ്രമന്ത്രി

ലണ്ടനിലെ പ്രസ്താവന ചൂണ്ടിക്കാട്ടി രാഹുൽ ​ഗാന്ധി സഭയിലെത്തി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് സർക്കാർ. പ്രധാനമന്ത്രി ഈ വിഷയം മന്ത്രിമാരുമായി ചർച്ച ചെയ്തതിനു ശേഷമാണ് നോട്ടീസ് അയച്ചത്. പ്രധാനമന്ത്രിയെയും ഇന്ത്യയെയും രാഹുൽ ഗാന്ധി അപമാനിച്ചെന്നും, ഇതിനെതിരെ നടപടി എടുക്കണമെന്നും രാജ് നാഥ് സിം​​ഗും ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസും രാഹുലും രാജ്യത്തോട് മാപ്പ് പറയണമെന്നും രാഹുലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗും പ്രതികരിച്ചു. 

ബ്രിട്ടണില്‍ നടത്തിയ പ്രഭാഷണ പരമ്പരകളിലായിരുന്നു രാഹുല്‍ ഗാന്ധി ബിജെപിക്കെതിരെ തുറന്നടിച്ചത്. രാജ്യത്തെ ഭരണഘടന സ്ഥാപനങ്ങള്‍ ഫാസിസ്റ്റ് സംഘടനയായ ആര്‍എസ്എസ് പിടിച്ചെടുത്തതോടെ ഇന്ത്യയിലെ തെരഞ്ഞെടുപ്പ്  മത്സരത്തിന്‍റെ സ്വഭാവം അട്ടിമറിക്കപ്പെട്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ചാര സോഫറ്റ് വെയറായ പെഗാസെസ് ഉപയോഗിച്ച് താണ് ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുടെ ഫോണുകള്‍ സര്‍ക്കാര്‍ ചോര്‍ത്തിയെന്നും അദ്ദേഹം ആരോപിച്ചു. കേംബ്രിഡ്ജ് സര്‍വകലാശാലയിലായിരുന്നു അദ്ദേഹം ആദ്യം പ്രസംഗിച്ചത്. 

ഇന്ത്യയില്‍ ജനാധിപത്യം അടിച്ചമര്‍ത്തപ്പെടുകയാണ്. ഇന്ത്യയിൽ പ്രതിപക്ഷ നേതാക്കള്‍ക്ക് ഫോണിലൂടെ പോലും സംസാരിക്കാനാവാത്ത അവസ്ഥയാണ്. പെഗാസെസ് ഉപയോഗിച്ച് ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നും അതിനാൽ കരുതലോടെ സംസാരിക്കണമെന്ന് ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ തനിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും രാഹുല്‍ ലണ്ടനിൽ വെച്ച് പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *