രാജ്യത്തിൻറെ പതാകയും വഹിച്ച് 15,000 അടി ഉയരത്തിൽ നിന്ന് സ്‌കൈഡൈവിംഗ് നടത്തിയ ആദ്യ സൗദി വനിതയെന്ന രീതിയിൽ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് റസാൻ അൽ അജ്മി. കഴിഞ്ഞ ദിവസമാണ് സൗദി പതാക ഇരു കൈകൾ കൊണ്ടു ഉയർത്തിപ്പിടിച്ച് സൗദി യുവതി ഉയരത്തിൽ നിന്ന് താഴേക്ക് ഡൈവ് ചെയ്ത് പുതിയ റെക്കോഡ് സ്വന്തമാക്കിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുൻവശത്ത് സൗദി അറേബ്യയുടെ ഭൂപടത്തിൻറെ രൂപരേഖയും സ്ലീവുകളിൽ സൗദി പതാകയും ആലേഖനം ചെയ്ത വെള്ള ടീ ഷർട്ട് ധരിച്ച് ആത്മവിശ്വാസത്തോടെ വിമാനത്തിനടുത്തേക്ക് നടക്കുന്ന അൽ അജ്മിയുടെ വീഡിയോ അവർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. വിമാനത്തിൽ നിന്നു ചാടി താഴേക്ക് ഡൈവ് ചെയ്യുമ്പോഴാണ് ഇരുകൈകളിലുമായി പിടിച്ചിരുന്ന രാജ്യത്തിൻറെ ദേശീയ പതാക ഇതൾ വിരിഞ്ഞത്. താഴേക്ക് എത്തുന്നതു വരെ അത് അന്തരീക്ഷത്തിൽ പാറിപ്പറന്നു.
രാജ്യ പതാകയുമായി സ്‌കൈഡേവിംഗ് നടത്തുക എന്ന തൻറെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ശ്രമത്തിന് ഇവിടെ തുടക്കമാവുന്നു എന്ന് അടിക്കുറിപ്പോടെയായിരുന്നു റസാൻ അൽ അജ്മി തൻറെ ഇൻസ്റ്റാഗ്രാം വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. ഒന്നര വർഷം മുമ്പാണ് താൻ സൗജന്യ സ്‌കൈഡൈവിംഗ് പഠിക്കാൻ തുടങ്ങിയതെന്നും ഈ കായികരംഗത്ത് പുരുഷന്മാർക്കും സ്ത്രീകൾക്കും ഇടയിൽ ആദ്യ പരിശീലകനെന്ന സർട്ടിഫിക്കറ്റ് കൈവശമുണ്ടെന്നും പരിചയസമ്പന്നയായ സ്‌കൈഡേവിങ് വിദഗ്ധ വെളിപ്പെടുത്തി. ദുബായിൽ വച്ചാണ് അൽ അജ്മി പരിശീലനവും സ്‌കൈഡൈവിംഗ് ലൈസൻസും നേടിയത്. ആ സമയത്ത് സൗദിയേക്കാൾ സ്‌കൈഡേവിംഗ് കൂടുതൽ പ്രചാരത്തിലുള്ള സ്ഥലമാണ് ദുബായ് എന്നതിനാലാണ് ഇവിടെ പരിശീലനത്തിയത്. സ്‌കൈഡൈവിങ്ങിന് പുറമേ, അഞ്ച് വർഷമായി റസാൻ പർവതാരോഹണവും പരിശീലിക്കുന്നുണ്ട്.
സ്‌കൈഡൈവിംഗ് എന്ന സാഹസിക കായികരംഗത്തേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനായി രാജ്യത്ത് ഒരു സൗജന്യ പാരാഗ്ലൈഡിംഗ് ക്ലബ് സ്ഥാപിക്കാൻ തനിക്ക് പദ്ധതിയുണ്ടെന്നും അഡ്വഞ്ചർ സ്പോർട്സ് ഏറെ ഇഷ്ടപ്പെടുന്ന സൗദി വനിത അറിയിച്ചു. നിലവിൽ സൗദി അറേബ്യയിൽ സ്‌കൈ ഡൈവിംഗിന് വലിയ പ്രചാരം ലഭിച്ചിട്ടുണ്ട്. ഈ രംഗത്ത് അവസരം വാഗ്ദാനം ചെയ്യുന്ന നിരവധി കമ്പനികളും ഇന്ന് സൗദിയിലുണ്ടെന്നും അവർ അറിയിച്ചു.