ഷാരോൺ രാജിന്റെ കൊലപാതകം; പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി

കഷായത്തിൽ വിഷം കലർത്തി കാമുകൻ ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്ജി വിദ്യാധരനാണ് ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളിയത്. കേസിൽ ഒന്നാം പ്രതിയാണ് ​ഗ്രീഷ്മ. പ്രതിയെ കസ്റ്റഡിയിൽ വച്ച് തന്നെ ഉടൻ വിചാരണ നടത്തുന്നതിനായി നേരത്തെ കോടതി പ്രോസിക്യൂഷന് അനുമതി നൽകിയിരുന്നു. ഒന്നാം പ്രതിക്ക് ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും വിചാരണയെ ബാധിക്കുമെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. ഗ്രീഷ്മയ്ക്ക് ആത്മഹത്യാ പ്രവണതയുള്ളതിനാൽ ജാമ്യത്തിൽ വിട്ടാൽ അപകടമാണെന്ന സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറിന്റെ വാദം അംഗീകരിച്ചുകോണ്ടാണ് ജാമ്യാപേക്ഷ തള്ളിയത്.

കഴിഞ്ഞ വ‍ർഷം ഒക്ടോബർ 14നാണ് തമിഴ്നാട് പളുകലിലുള്ള വീട്ടിൽ വച്ച് ഷാരോണിന് ഗ്രീഷ്മ കഷായത്തിൽ വിഷം കലക്കി നൽകിയത്. തുടർന്ന് ശാരീരിക അസ്വാസ്ഥ്യതയുണ്ടായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഒക്ടോബർ 25ന് മരിക്കുകയുമായിരുന്നു. മരണമൊഴിയിൽ പോലും ഷാരോണ്‍ കാമുകിയായിരുന്ന ഗ്രീഷ്മയെ സംശയിച്ചിരുന്നില്ല. തുടക്കത്തിൽ പാറശ്ശാല പോലീസ് സാധാരണമരണമെന്ന നിഗമനത്തിലാണ് എത്തിയത്. പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനുമൊടുവിലാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *