ഹോട്ടലുടമയുടെ കൊലപാതകം; പ്രതികളെ ജയിലില്‍ വെച്ച് ചോദ്യംചെയ്യാന്‍ അനുമതി

ഹോട്ടലുടമ സിദ്ധീഖിന്റെ കൊലപാതക കേസിലെ പ്രതികളെ ജയിലില്‍ വെച്ച് ചോദ്യം ചെയ്യാന്‍ പൊലീസിന് കോടതിയുടെ അനുമതി. കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് നടക്കാവ് പൊലീസിന് അനുമതി നല്‍കിയത്. കസ്റ്റഡി അപേക്ഷ കോടതി തള്ളിയതിനെത്തുടര്‍ന്നാണ് പുതിയ നടപടി. നടപടിക്രമങ്ങളുടെ ഭാഗമായി സിദ്ധീഖ് കൊലപാതകം തിരൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് നടക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു.

തുടര്‍ന്ന് നടക്കാവ് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി നല്‍കിയില്ല. ഇതിനെത്തുടര്‍ന്ന് കോടതിയിലെത്തി ചോദ്യം ചെയ്യാനുള്ള അപേക്ഷ നടക്കാവ് പൊലീസ് സമര്‍പ്പിക്കുകയായിരുന്നു. അതിന്മേലാണ് ഇപ്പോള്‍ കോടതി അനുമതി നല്‍കിയിരിക്കുന്നത്. കോഴിക്കോട് ജില്ലാ ജയിലിലുള്ള ഒന്നും മൂന്നും പ്രതികളായ ഷിബിലിയെയും ആഷിഖിനെയും ഈ മാസം 31ന് ചോദ്യം ചെയ്യാനാണ് അനുമതി. പാലക്കാട് ജില്ലാ ജയിലിലുള്ള രണ്ടാം പ്രതി ഫര്‍ഹാനയെ അടുത്ത മാസം രണ്ടിന് ചോദ്യം ചെയ്യാനും കോടതി അനുമതി നല്‍കി.

കഴിഞ്ഞ മാസം 18 നാണ് കോഴിക്കോട് ഒളവണ്ണയിലെ ചിക്ക് ബേക്ക് ഹോട്ടലുടമ തിരൂര്‍ സ്വദേശി മേച്ചേരി സിദ്ധീഖ് (58) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്ന ഷിബിലി (22) ഫര്‍ഹാന (18) സുഹൃത്ത് ആഷിഖ് എന്നിവരാണ് അറസ്റ്റിലായത്.

Leave a Reply

Your email address will not be published. Required fields are marked *