വംശീയ കലാപം ആളിക്കത്തുന്ന മണിപ്പുർ സന്ദർശിക്കാൻ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്നു 11 മണിയോടെ രാഹുൽ ഇംഫാലില്‍ എത്തും. കുക്കി മേഖലയായ ചുരാചന്ദ്പുരാണ് ആദ്യം സന്ദര്‍ശിക്കുക. മെയ്തെ മേഖലകളിലെ ക്യാംപുകളും സന്ദര്‍ശിക്കും. ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിക്കുന്ന രാഹുല്‍ പ്രദേശവാസികളുമായി സംവദിക്കും. ഇന്ന് മണിപ്പൂരില്‍ തങ്ങുന്ന രാഹുലിനൊപ്പം എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും ഉണ്ട്.
വിദ്വേഷം പടര്‍ന്ന മണിപ്പുര്‍ സമൂഹത്തില്‍ സ്നേഹത്തിന്‍റെ സന്ദേശവുമായാണ് രാഹുല്‍ എത്തുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. മണിപ്പുര്‍ വിഷയത്തില്‍ പ്രധാനമന്ത്രി മൗനം തുടരുമ്പോളാണ് രാഹുലിന്‍റെ സന്ദര്‍ശനം. സര്‍വകക്ഷിയോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കാത്തതിനെ രാഹുല്‍ ഗാന്ധി വിമര്‍ശനം ഉന്നയിച്ചിരുന്നു. നരേന്ദ്ര മോദിക്ക് മണിപ്പുര്‍ കലാപം തീര്‍ക്കാന്‍ താല്‍പര്യമില്ലെന്നായിരുന്നു രാഹുല്‍ കുറ്റപ്പെടുത്തിയത്. മേയ് മൂന്നിനാണ് മണിപ്പൂരില്‍ ഇരുവിഭാഗങ്ങള്‍ക്കിടയില്‍ കലാപം തുടങ്ങിയത്. ഇതുവരെ 131 പേര്‍ കൊല്ലപ്പെട്ടു. കലാപബാധിതര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 101.75 കോടി സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.