ഒഡിഷ ഭുവനേശ്വറിൽ മുസ്ലിം യുവാക്കൾക്ക് ഗോരക്ഷാ പ്രവർത്തകരുടെ മർദനം. കന്നുകാലി വ്യാപാരികളായ ഇർഷാദ്, മുഹമ്മദ് അബുസാർ എന്നിവരെയാണ് ഗോരക്ഷാ പ്രവർത്തകർ ചേർന്ന് മർദിച്ചത്. യുവാക്കളെ കൊണ്ട് ജയ്ശ്രീം വിളിപ്പിക്കുന്നതിന്റെയും മർദിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ വസതിക്ക് സമീപത്തായിരുന്നു സംഭവം. വാഹനത്തിന്റെ നേരെ പാഞ്ഞെത്തിയ ഒരു കൂട്ടം ആളുകൾ തങ്ങളെ ആക്രമിക്കുകയുമായിരുന്നു എന്ന് ഇർഷാദ് പറഞ്ഞു.
‘ആദ്യം അവർ ഞങ്ങളുടെ വാഹനത്തിനുള്ളിൽ എന്താണെന്ന് ചോദിച്ചു, അത് പറഞ്ഞ് തീരും മുൻപേ ആക്രമിക്കാൻ തുടങ്ങി. ഏകദേശം 500 പേരടങ്ങുന്ന സംഘമമായിരുന്നു ആക്രമിച്ചത്. കൈകാലുകൾ കെട്ടിയിട്ടായിരുന്നു മർദനം. നിർബന്ധിച്ച് താടി വടിക്കാൻ ശ്രമിക്കുകയും ജയ്ശ്രീറാം വിളിക്കാൻ നിർബന്ധിക്കുകയും ചെയ്തു. ആദ്യം ഒഴിഞ്ഞ് മാറാൻ ശ്രമിച്ചെങ്കിലും മർദനം ശക്തമായതോടെ അവർക്ക് ഞങ്ങൾ വഴങ്ങിയെന്നും ഇർഷാദ് പറഞ്ഞു .തങ്ങളുടെ അടിവസ്ത്രത്തിനുള്ളിൽ മുളകുപൊടി വിതറിയ ശേഷം പാകിസ്താനിൽ നിന്ന് എത്തി ഹിന്ദുക്കളുടെ പുണ്യമൃഗത്തെ കൊല്ലുകയാണ് മുസ്ലിങ്ങൾ എന്ന് ആക്രോശിച്ചായിരുന്നു മർദനമെന്ന് അബുസറും കൂട്ടിച്ചേർത്തു.
സ്ഥലത്തെത്തിയ പൊലീസിന് നേരെ ആക്രമികൾ തിരിഞ്ഞെങ്കിലും ഇവരിൽ ചിലരെ കസ്റ്റഡിയിലെടുത്തതായാണ് സൂചന