ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമ കേസ്; ബ്രിജ് ഭൂഷൺ ശരൺ സിങിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി

ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ കേസിൽ ബി ജെ പി എം പിയും ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺ സിങിനോട് ഹാജരാകാൻ ഡൽഹി റോസ് അവന്യൂ കോടതി നിർദ്ദേശിച്ചു. ജൂലായ് 18-ന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിരവധി തെളിവുകൾ ബ്രിജ്ഭൂഷണെതിരായി കണ്ടെത്തിയതായാണ് കോടതി വ്യക്തമാക്കുന്നത്. കേസുമായി ബന്ധപ്പെട്ട കോടതി നടപടികൾ തുടരുന്നതിനിടെയാണിത്.

ബ്രിജ്ഭൂഷണെതിരെ കഴിഞ്ഞ ജൂൺ 15-നാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. ഇതിനു പുറമെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിനു വിധേയായാക്കി എന്ന ആരോപണത്തിൽ ബ്രിജ്ഭൂഷണെതിരെ മറ്റൊരു എഫ് ഐ ആറും രേഖപ്പെടുത്തിയിരുന്നു. ലൈംഗിക ചൂഷണത്തിന് ബ്രിജ്ഭൂഷൺ ശ്രമിച്ചു എന്നാണ് എഫ് ഐ ആറിൽ പറയുന്നത്. ബ്രിജ്ഭൂഷണെതിരെ ബലാത്സംഗശ്രമം ഉൾപ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയത്. എന്നാൽ ഈ ആരോപണങ്ങൾ നിഷേധിച്ച ബ്രിജ്ഭൂഷൺ ആരോപണങ്ങൾ വ്യാജമാണെന്നും താൻ വേട്ടയാടപ്പെടുകയാണെന്നുമുള്ള വാദം ഉന്നയിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *