യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; പൊലീസ് റിപ്പോര്‍ട്ട് തള്ളിയ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധിച്ച ഹര്‍ഷിനയെ അറസ്റ്റ് ചെയ്ത് നീക്കി

യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പൊലീസ് റിപ്പോര്‍ട്ട് തള്ളിയ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധിച്ച ഹര്‍ഷിനയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഹര്‍ഷീനയുടെ ഭര്‍ത്താവ് അഷ്റഫ്, സമര സമിതി നേതാവ് എന്നിവരടക്കം 12 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 2017 നവംബര്‍ 30ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ ആര്‍ട്ടറി ഫോര്‍സെപ്സ് കുടുങ്ങിയതെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍.

2017 ജനുവരി 27ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ എം ആര്‍ ഐ സ്കാനിങ് ഫലത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ റിപ്പോര്‍ട്ട്. അന്നത്തെ സ്കാനിങ് പരിശോധനയില്‍ കണ്ടെത്താതിരുന്ന ലോഹവസ്തുവാണ് അഞ്ച് വര്‍ഷത്തിനു ശേഷം ഹര്‍ഷിനയുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയത്. എന്നാല്‍ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് മെഡിക്കല്‍ കോളജില്‍ നിന്നാണെന്ന് സ്കാനിങ് റിപ്പോര്‍ട്ട് കൊണ്ട് മാത്രം അംഗീകരിക്കാനാവില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡിലെ ഡോക്ടര്‍മാരുടെ നിലപാട്. കുറ്റക്കാരെ സംരക്ഷിക്കാനുള്ള നീക്കമാണ് മെഡിക്കല്‍ ബോര്‍ഡിന്റെത് എന്ന് ആരോപിച്ചാണ് ഹര്‍ഷിന സമരം തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *