സംസ്ഥാനത്ത് ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങാത്തത് എല്‍ഡിഎഫ് സര്‍ക്കാറിന്റെ അഭിമാന നേട്ടമെന്ന് മുഖ്യമന്ത്രി

ഓണം പ്രമാണിച്ച് സംസ്ഥാനത്ച് രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനു വേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 212 കോടി രൂപയുമുൾപ്പെടെ 1,762 കോടി രൂപയുമാണ് ഇതിനായി സര്‍ക്കാര്‍ അനുവദിച്ചതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ട വിഹിതം രണ്ട് വര്‍ഷമായി നല്‍കുന്നില്ല. എന്നിട്ടും പെന്‍ഷന്‍ വിതരണം മുടങ്ങാതെ കൊണ്ടുപോകാന്‍ എല്‍ഡിഎഫ് സര്‍ക്കാറിനായത് അഭിമാനകരമായ കാര്യമാണ്. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിബന്ധന പൂർത്തിയാക്കിയിട്ടും 2021  ജനുവരി മുതലുള്ള കേന്ദ്രവിഹിതമായ 580 കോടി രൂപ ഇതുവരെ ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഓണം പ്രമാണിച്ച് എല്ലാ ഗുണഭോക്താക്കൾക്കുമുള്ള രണ്ടു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 212 കോടി രൂപയുമുൾപ്പെടെ 1,762 കോടി രൂപയുമാണ് ഇതിനായി അനുവദിച്ചത്.

60 ലക്ഷത്തോളം പേർക്കാണ് 3,200 രൂപ വീതം  പെൻഷന്‍ ലഭിക്കുക. ഓഗസ്റ്റ് 23 നുള്ളിൽ പെൻഷൻ വിതരണം പൂർത്തിയാക്കും. സാമൂഹ്യസുരക്ഷാ പെൻഷനുകൾക്ക് കേന്ദ്ര സർക്കാർ നൽകേണ്ട വിഹിതം മുടങ്ങി 2 വർഷമായിട്ടും പെൻഷൻ വിതരണം മുടങ്ങാതെ കൊണ്ടുപോകാൻ എൽഡിഎഫ് സർക്കാരിനായത് അഭിമാനകരമായ കാര്യമാണ്.

എല്ലാത്തരം ധനസഹായങ്ങളും തങ്ങളുടെ പി.എഫ്.എം.എസ്. സോഫ്റ്റ്വെയര്‍ വഴി തന്നെയാകണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിബന്ധന പൂർത്തിയാക്കിയിട്ടും 2021  ജനുവരി മുതല്‍ സംസ്ഥാന സര്‍ക്കാര്‍ എൻ.എസ്.എ.പി. ഗുണഭോക്താക്താക്കള്‍ക്ക് വിതരണം ചെയ്ത ധനസഹായത്തിന്റെ കേന്ദ്രവിഹിതമായ 580 കോടി രൂപ ഇതുവരെ ലഭിച്ചിട്ടില്ല. 6,88,329 പേർക്കാണ് മാത്രമാണ് എൻ.എസ്.എപി വഴി കേന്ദ്ര സഹായം ലഭിക്കുന്നത്. 

കേന്ദ്ര വിഹിതം ലഭിക്കാതിരുന്നിട്ടും 2021 ജനുവരി മുതല്‍ എൻ.എസ്.എ.പി. ഗുണഭോക്താക്കള്‍ ഉള്‍പ്പെടെ പെൻഷൻ അര്‍ഹതയുള്ള എല്ലാ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കള്‍ക്കും മുഴുവൻ തുകയും സംസ്ഥാന സര്‍ക്കാര്‍ നല്‍കി വരുന്നു. ജനങ്ങൾക്ക് നൽകിയ ഉറപ്പു വിട്ടുവീഴ്ചയില്ലാതെ  സർക്കാർ പാലിക്കുകയാണ്. ഒരുമിച്ച് ഒരേ മനസ്സോടെ നമുക്കു മുന്നോട്ടു പോകാം.

Leave a Reply

Your email address will not be published. Required fields are marked *