സവാള കയറ്റുമതിക്ക് 40 തീരുവ ഏർപ്പെടുത്തി കേന്ദ്രം; പ്രതിഷേധവുമായി വ്യാപാരികൾ

സവാളയ്ക്ക് 40 ശതമാനം കയറ്റുമതി തീരുവ ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നിർദ്ദേശത്തിൽ പ്രതിഷേധിച്ച് നാസിക്കിലെ സവാള മൊത്തവ്യാപാരം വ്യാപാരികൾ നിർത്തിവച്ചു. സവാളവ്യാപാരത്തിൽ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കേന്ദ്രമാണ് നാസിക്. ഇന്നു മുതൽ സവാള മൊത്തവ്യാപാരം നിർത്തിവയ്ക്കുമെന്നാണ് അറിയിപ്പ്.ഞായറാഴ്ച നാസിക്കിലെ നിഫാദ് താലൂക്കിൽ നടന്ന ട്രേഡേഴ്സ് ആൻഡ് കമ്മിഷൻ ഏജന്റ്സ് അസോസിയേഷന്റെ യോഗത്തിലാണ്, മൊത്തവ്യാപാരം നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള സവാള വ്യാപാരികളോടും ഈ തീരുമാനത്തോടു സഹകരിക്കാൻ അസോസിയേഷൻ അഭ്യർഥിച്ചു.

അതിനിടെ, സവാളയുടെ കരുതൽശേഖരം 5 ലക്ഷം ടണ്ണായി വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. നേരത്തേ സംഭരിച്ച 3 ലക്ഷം ടണ്ണിനു പുറമേ ഓരോ ലക്ഷം ടൺ കൂടി സംഭരിക്കാൻ നാഷനൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷനും നാഷനൽ അഗ്രികൾചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷനും (നാഫെഡ്) സർക്കാർ നിർദേശം നൽകി.വിലവർധനയുടെ പശ്ചാത്തലത്തിൽ വിപണി ഇടപെടലിനായാണ് ഇത്. ദേശീയതലത്തിൽ സവാള വിലയിൽ 19% വർധനയുണ്ട്. 2022–23ൽ കരുതൽശേഖരം 2.51 ലക്ഷം ടണ്ണായിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *