ഷാർജ സാറ്റ് 2 എന്ന പേരിൽ കൃത്രിമ ഉപഗ്രഹം വികസിപ്പിക്കാനുള്ള പദ്ധതിക്ക് ഷാർജ ഭരണകൂടം തുടക്കം കുറിച്ചു. നഗരാസൂത്രണം മുതൽ രക്ഷാപ്രവർത്തനം വരെയുളള നടപടികൾ സുഗമമാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. ഇത് സംബന്ധിച്ച കരാറിലും സർക്കാർ ഒപ്പുവച്ചു.
ഷാർജ യൂണിവേഴ്സിറ്റിയിൽ നടന്ന ചടങ്ങിൽ ഷാർജ ഉപഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് ആൽഖാസിമിയുടെ സാന്നിധ്യത്തിലാണ് പുതിയ സാറ്റ്ലൈറ്റ് നിർമിക്കാൻ കരാർ ഒപ്പിട്ടത്. ഷാർജ അക്കാമദി ഓഫ് ആസ്ട്രോണമി, സ്പേസ് സയൻസ് ആൻഡ് ടെക്നോളജി, നഗരാസൂത്രണ വകുപ്പ്, സേവ, ഷാർജ നഗരസഭ എന്നിവ തമ്മിലാണ് കരാർ. 30 സെന്റിമീറ്റർ ഉയരവും, 20 സെന്റീമീറ്റർ വീതിയുമുള്ള കുബിക് സാറ്റ്ലൈറ്റാണ് നിർമിക്കുന്നത്. നഗരാസൂത്രണം കാര്യക്ഷമമാക്കാനും, ലാൻഡ് മാപ്പുകൾ തയാറാക്കാനും പുതിയ ഉപഗ്രഹം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
പരിസ്ഥിതി മേഖലയിൽ കൃഷിയുടെ വ്യാപനം, മരുഭൂവൽകരണം, പരിസ്ഥിതി മാറ്റങ്ങൾ എന്നിവ നിരീക്ഷിക്കാനും ഇതിൽ സംവിധാനമുണ്ട്. എണ്ണ, ഗ്യാസ് ചോർച്ചകൾ, മലനീകരണം എന്നിവയും ഉപഗ്രഹം നിരീക്ഷിക്കും. അപകട സാധ്യതകളെ കുറിച്ച് മുന്നറയിപ്പ് നൽകാനും ഉപഗ്രഹത്തിന് കഴിയും. ഇതിലൂടെ അപകടങ്ങളുടെ വ്യാപ്തി കുറയ്ക്കാൻ കഴിയുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.