നിയമന കോഴക്കേസിലെ മുഖ്യപ്രതി അഖിൽ സജീവിനെ അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

വിവാദ നിയമന കോഴക്കേസിലെ മുഖ്യപ്രതി അഖിൽ സജീവിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. അഞ്ചു ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഇന്ന് രാവിലെയാണ് അഖില്‍ സജീവിനെ പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയത്. പ്രതി അഖില്‍ സജീവനെ കോടതിയില്‍ ഹാജരാക്കാന്‍ വൈകിയെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും, സംസ്ഥാനത്ത് പത്തിലധികം തട്ടിപ്പു കേസുകളില്‍ അഖില്‍ സജീവ് പ്രതിയാണെന്നും വിശദമായ അന്വേഷണം ആവശ്യമായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കൂടാതെ വിശദമായ ചോദ്യം ചെയ്യലിനായി പ്രതിയെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവി‍ട്ടു.

സിഐടിയു ഓഫീസ് സെക്രട്ടറിയായിരിക്കെ നടത്തിയ ഫണ്ട് തട്ടിപ്പ് കേസിലാണ് നിലവിൽ അഖില്‍ സജീവന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജില്ലാ പോലീസ് മേധാവിയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം കന്‍റോൺമെന്‍റ് പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ നിയമനക്കോഴയുടെ മുഖ്യ ആസൂത്രകർ റഹീസ് ഉൾപ്പെടുന്ന കോഴിക്കോട് സംഘമെന്നാണ് അഖിൽ സജീവ് മൊഴി നൽകിയത്. ആരോഗ്യമന്ത്രിയുടെ സ്റ്റാഫ് എന്ന രീതിയിൽ ആൾമാറാട്ടം നടത്തി പണം തട്ടിയത് ഈ സംഘമാണെന്നും അഖിൽ സജീവിന്റെ മൊഴിയിൽ പറയുന്നു. പരാതിക്കാരനായ ഹരിദാസനെ അറിയില്ലെന്ന് അഖിൽ പറഞ്ഞിട്ടുണ്ടെങ്കിലും മൊഴികൾ പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *