സാഹിത്യ അക്കാദമി അവാർഡിന് പരിഗണിച്ചപ്പോൾ പേരുവെട്ടിയത് ഒരു മഹാകവി: തുറന്ന് പറഞ്ഞ് ശ്രീകുമാരൻ തമ്പി

വയലാർ അവാർഡിനു തിരഞ്ഞെടുത്തതിനു പിന്നാലെ, തനിക്കു പലതവണ പുരസ്കാരങ്ങൾ നിഷേധിക്കപ്പെട്ടുവെന്ന് തുറന്നടിച്ച് കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. സാഹിത്യ അക്കാദമി അവാർഡിനു പരിഗണിച്ചപ്പോൾ പേരുവെട്ടിയത് ഒരു മഹാകവിയാണെന്ന് അദ്ദേഹം ആരോപിച്ചു.

തന്റെ പാട്ടുകളും കവിതകളും വിലയിരുത്തുന്നത് ജനങ്ങളാണെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. 47–ാം വയലാർ സാഹിത്യ പുരസ്കാരം ലഭിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വൈകിയാണെങ്കിലും വയലാർ അവാർഡ് ലഭിച്ചതിൽ സന്തോഷവാനാണെന്നും അദ്ദേഹം പറഞ്ഞു.

‘യഥാർഥ പ്രതിഭയെ ആർക്കും തോൽപിക്കാൻ പറ്റില്ല. ജനങ്ങൾ അവരോടൊപ്പം ഉണ്ടാകും. എന്റെ കൂടെ ജനങ്ങളുണ്ട്. അവാർഡുകളല്ല. ജനങ്ങളാണ് തീരുമാനിക്കുന്നത് ഞാൻ ആരാണെന്ന്. എന്റെ പാട്ടുകൾ, കവിതകൾ, ആത്മകഥയൊക്കെ എന്താണെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. 31–ാം വയസ്സിൽ കേരള സാഹിത്യ അക്കാദമി അവർഡ് എനിക്കു തരാൻ തീരുമാനിച്ചു.

ഒരു മഹാകവിയാണ് പോയി വെട്ടിക്കളഞ്ഞത്. അവൻ മലയാളത്തിലെ അക്ഷരങ്ങൾ മുഴുവൻ പഠിച്ചിട്ട് കൊടുക്കാമെന്നു പറഞ്ഞു. മനഃപൂർവം എനിക്ക് തരാതിരുന്നതാണ് വയലാർ അവാർഡ്. തുറന്നു പറയാൻ എനിക്കൊരു മടിയുമില്ല. മൂന്നുനാലു തവണ എനിക്ക് അവാർഡ് തരാന്‍ പ്രഖ്യാപിച്ചിട്ട് അവസാനം മാറ്റി’ – അദ്ദേഹം പറഞ്ഞു.

‘ജീവിതം ഒരു പെൻഡുലം’ എന്ന ആത്മകഥയ്ക്കാണ് ശ്രീകുമാരൻ തമ്പി വയലാർ പുരസ്കാരം നേടിയത്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ നിർമിച്ച വെങ്കല ശിൽപവും അടങ്ങുന്നതാണ് അവാർഡ്. വയലാർ രാമവർമയുടെ ചരമ വാർഷിക ദിനമായ ഒക്ടോബർ 27ന് പുരസ്കാരം സമ്മാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *