മധ്യപ്രദേശ് നവംബർ 17ന്, രാജസ്ഥാനിൽ 23ന് ; അഞ്ചുസംസ്ഥാനങ്ങളിലെ നിയമ സഭ വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചു

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മധ്യപ്രദേശ്, ഛത്തീസ്ഗരഢ്, രാജസ്ഥാൻ, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികളാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പ്രഖ്യാപിച്ചിരിക്കുന്നത്. ന്യൂഡല്‍ഹി ആകാശവാണിയുടെ രംഗ് ഭവന്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് തീയതികള്‍ പ്രഖ്യാപിച്ചത്.

മിസോറാമിൽ നവംബർ ഏഴിനാണ് വോട്ടെടുപ്പ്. രാജസ്ഥാനിൽ നവംബർ 23നും തെലങ്കാനയിൽ നവംബർ 30നും വോട്ടെടുപ്പ് നടക്കും. മധ്യപ്രദേശിൽ നവംബർ 17ന് വോട്ടെടുപ്പ് നടക്കും. ഛത്തീസ്ഗഢിൽ രണ്ടുഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും. ആദ്യഘട്ടം നവംബർ ഏഴിനും രണ്ടാംഘട്ടം 17നും നടക്കും. വോട്ടെണ്ണൽ ഡിസംബർ മൂന്നിന് നടക്കും.

ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിൽ 230 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ 200 സീറ്റുകളിലേക്കും. ബി.ആർ.എസിന്റെ തെലങ്കാനയിൽ 119 സീറ്റുകളിലേക്കാണ് മത്സരം. ഛത്തീസ്ഗഡിലെ 90 സീറ്റിലേക്കും മിസോറാമിലെ 40 സീറ്റിലേക്കും തെരഞ്ഞെടുപ്പ് നടക്കും. 16.14 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. ഇതിൽ 60.2 ലക്ഷം പുതിയ വോട്ടർമാരാണ്. രാജ്യത്തെ ആകെ വോട്ടർമാരുടെ ആറിലൊന്നാണ് പോളിങ് ബൂത്തിലെത്തുന്നത്. 1.77 ലക്ഷം പോളിങ് ബൂത്തുകളാണ് ഒരുക്കുക.

Leave a Reply

Your email address will not be published. Required fields are marked *