അജ്ഞാത കേന്ദ്രത്തിൽനിന്നുള്ള സിനിമാ റിവ്യൂയാണ് പ്രശ്‌നം; ഹൈക്കോടതി

അജ്ഞാതകേന്ദ്രത്തിൽനിന്നുള്ള സിനിമ റിവ്യൂയാണ് തടയേണ്ടതെന്നും ഇക്കാര്യത്തിൽ എന്തുചെയ്യാനാകുമെന്ന് അറിയിക്കണമെന്നും ഹൈക്കോടതി. ഐ.ടി. നിയമപ്രകാരം നടപടി സ്വീകരിക്കാനാകുമോയെന്ന് അറിയിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോടാണ് നിർദേശിച്ചിരിക്കുന്നത്. ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ എന്ന സിനിമയുടെ സംവിധായകൻ മുബീൻ റൗഫ് അടക്കം നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

അജ്ഞാതമായി നിൽക്കുന്നത് തെറ്റായ ഉദ്ദേശ്യത്തോടെ റിവ്യൂ നടത്താനാകും. ആരാണ് നടത്തുന്നതെന്നത് വ്യക്തമാക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. വ്യാജ ഐഡിയിൽനിന്നാണ് അപകീർത്തികരമായ റിവ്യൂ ഉണ്ടാകുന്നതെന്ന് അമിക്കസ് ക്യൂറി ശ്യാം പത്മൻ പറഞ്ഞു. ഇത്തരം മോശം വിലയിരുത്തലുകളാണ് പ്രശ്‌നമെന്ന് സർക്കാരും വിശദീകരിച്ചു.

സിനിമയെക്കുറിച്ചുള്ള അഭിപ്രായപ്രകടനം അപകീർത്തികരമെങ്കിൽ കേസെടുക്കാനാകുമെന്ന് വ്യക്തമാക്കി സംസ്ഥാന പോലീസ് മേധാവി ഹൈക്കോടതിയിൽ പ്രത്യേക പ്രോട്ടക്കോൾ കൈമാറി. ഹൈക്കോടതിയുടെ നിർദേശത്തിലാണ് പോലീസ് പ്രോട്ടക്കോളിന് രൂപംനൽകിയത്. ഇൻഫർമേഷൻ ടെക്നോളജി അക്ടിൽ പ്രത്യേക ചട്ടങ്ങൾ വന്നിട്ടുണ്ടെന്നും നടപടി സ്വീകരിക്കാനാകുമെന്നും കേന്ദ്രസർക്കാർ വിശദീകരിച്ചു. എന്നാൽ, അജ്ഞാത കേന്ദ്രങ്ങളിൽ നിന്നാകുമ്പോൾ ഇതിലുള്ള പ്രായോഗിക ബുദ്ധിമുട്ടും ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *