വ്യാഴഗ്രഹത്തിൽ ഒരു മനുഷ്യമുഖം; കൗതുകചിത്രം പുറത്തുവിട്ട് നാസ

വ്യാഴഗ്രഹത്തിലെ ഒരു കൗതുകചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. വ്യാഴത്തിലെ മേഘങ്ങൾ പേടിപ്പെടുത്തുന്ന ഒരു മനുഷ്യമുഖത്തിന്റെ ഘടനയിൽ വിന്യസിച്ചതാണു ചിത്രം.  വ്യാഴത്തിന്റെ വിദൂരവടക്കൻ മേഖലയായ ജെറ്റ് എൻ7ൽ നിന്നു ജൂണോ പേടകം പകർത്തിയതാണു ചിത്രം. സെപ്റ്റംബറിലായിരുന്നു ഇത് പകർത്തിയത്. എപ്പോഴും മാറിക്കൊണ്ടിരിക്കുന്നതിനാൽ വ്യാഴത്തിന്റെ മേഘങ്ങൾ സവിശേഷമായ രൂപങ്ങളുണ്ടാക്കാറുണ്ട്. 

ഹൈഡ്രജൻ, ഹീലിയം വാതകങ്ങൾ നിറഞ്ഞ ഭീമൻ ഗ്രഹമാണ് ജൂപ്പിറ്റർ അഥവാ വ്യാഴം. സൗരയൂഥത്തിലെ മറ്റെല്ലാ ഗ്രഹങ്ങളുടെയും മൊത്തം ഭാരത്തിന്റെ രണ്ടര ഇരട്ടിയാണ് ജൂപ്പിറ്ററിന്റേത്. ഒന്നും, രണ്ടുമല്ല 95 ചന്ദ്രൻമാരാണ് ഈ ഗ്യാസ് വമ്പനെ വലംവയ്ക്കുന്നത്. ഗാനിമീഡ്, യൂറോപ്പ, ലോ, കലിസ്റ്റോ എന്നിവരാണ് ഇവയിലെ പ്രമുഖൻമാർ. വ്യാഴത്തിന്റെ ചന്ദ്രൻമാരിൽ ഒന്നായ ഗാനിമീഡിന്റെ അന്തരീക്ഷത്തിൽ നീരാവിയുടെ സാന്നിധ്യം ഇടയ്ക്ക് ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു.  ചൊവ്വാഗ്രഹത്തെക്കാൾ അൽപം വലുപ്പം കുറഞ്ഞ ഗാനിമീഡിൽ ഭൂമിയിൽ എല്ലാ സമുദ്രങ്ങളിലുമുള്ള വെള്ളത്തേക്കാൾ കൂടുതൽ ജലസമ്പത്ത് ഉണ്ടെന്ന് ശാസ്ത്രജ്ഞർ പണ്ടുമുതൽ തന്നെ സംശയിക്കുന്നുണ്ട്. സൗരയൂഥത്തിലെ ഏറ്റവും വലിയ ചന്ദ്രനാണ് ഗാനിമീഡ്. 

ജൂപ്പിറ്ററിലെ ഒരു ദിവസത്തിനു ഭൂമിയിലെ 10 മണിക്കൂറോളം ദൈർഘ്യമേ ഉള്ളൂ. വാതകപടലങ്ങൾ പിന്നിട്ട് ജൂപ്പിറ്ററിന്റെ ഉൾക്കാമ്പിലെത്തിയെന്നിരിക്കട്ടെ, എത്രയാണ് അവിടത്തെ താപനിലയെന്നറിയാമോ? വെറും 35,000 ഡിഗ്രി സെൽഷ്യസ്. ഗുരുത്വാകർഷണം കൂടിയതിനാൽ എന്തിനെയും വലിച്ചടുപ്പിക്കും. ഭൂമിയുടെയും അവിടത്തെ ജനങ്ങളുടെയും ബോഡിഗാർഡ് കൂടിയാണ് ഈ വല്യേട്ടൻ ഗ്രഹമെന്ന് ചില ശാസ്ത്രജ്ഞർ പറയുന്നു. പലപ്പോഴും ഭൂമിക്കു നേരെ വരുന്ന ചില ഭീകരൻ ഛിന്നഗ്രഹങ്ങളെ ജൂപ്പിറ്റർ വഴിതിരിച്ചുവിട്ടിട്ടുണ്ട്, ചിലതിനു നേരെ സ്വന്തം വിരിമാറുകാട്ടി നമ്മെ രക്ഷിക്കുകയും ചെയ്തു. 1994ൽ നമുക്ക് നേരെ വന്ന ഷൂമാക്കർ ലെവി എന്ന വാൽനക്ഷത്രത്തെ പിടിച്ചെടുത്തത് ജൂപ്പിറ്ററാണ്. 

യുഎസ് ബഹിരാകാശ ഏജൻസിയായ നാസ ഈയിടെ ബഹിരാകാശത്തേക്ക് അയച്ച ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്‌കോപ്പായ ജയിംസ് വെബ് പകർത്തിയ വ്യാഴഗ്രഹത്തിന്റെ ചിത്രം ഇടയ്ക്കു ശ്രദ്ധേയമായിരുന്നു. ശനിയുടെ പോലെ വ്യക്തമല്ലെങ്കിലും സൗരയൂഥത്തിലെ ഏറ്റവും വലിയ വാതകഭീമനായ വ്യാഴത്തിന്റെ മങ്ങിയ നിലയിലുള്ള വലയങ്ങൾ  ജയിംസ് വെബ് ചിത്രങ്ങളിൽ കാണാമായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *