ട്രെയിൻ എത്താൻ 13മണിക്കൂർ വൈകി; യാത്രക്കാരന് റെയിൽവേ അരലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

ചെന്നൈ  ആലപ്പി എക്‌സ്പ്രസ് 13 മണിക്കൂർ വൈകിയത് മൂലം യാത്രക്കാരന് ഉണ്ടായ അസൗകര്യത്തിന്  ദക്ഷിണ റെയിൽവേ  അരക്ഷം രൂപ  നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവിട്ടു. കോടതി ചെലവായി പതിനായിരം രൂപ വേറെയും നൽകണമെന്നും ഉത്തരവിൽ പറയുന്നു.

ബോഷ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ ഡെപ്യൂട്ടി മാനേജരായ  കാർത്തിക് മോഹൻ നൽകിയ ഹർജിയിലാണ് നടപടി. ചെന്നൈയിൽ നടക്കുന്ന  ഉന്നതതല യോഗത്തിൽ പങ്കെടുക്കുന്നതിന് എറണാകുളം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ മാത്രമാണ് ട്രെയിൻ 13 മണിക്കൂർ വൈകും എന്ന അറിയിപ്പ് റെയിൽവേയിൽ നിന്നും ലഭിക്കുന്നത്. എന്നാൽ യാത്രയുടെ ഉദ്ദേശം മുൻകൂട്ടി അറിയിച്ചില്ലെന്നും അതിനാലാണ്, കരുതൽ നടപടികൾ സ്വീകരിക്കാൻ കഴിയാതിരുന്നതെന്നുമായിരുന്നു റെയിൽവേ വാദം.

റെയിൽവേയുടെ വാദങ്ങളെ പൂർണമായും തള്ളിയ കമ്മിഷൻ, ചെന്നൈ ഡിവിഷനിലെ ആരക്കുന്നത്ത് റെയിൽവേ യാർഡ് പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടന്നത് മൂലമാണ് ട്രെയിൻ വൈകിയത് എന്നും, ഇത് നേരത്തെ അറിവുണ്ടായിരുന്നിട്ടും യാത്രക്കാർക്ക് മുൻകൂട്ടി  വിവരങ്ങൾ നൽകുന്നതിലും സൗകര്യങ്ങൾ ഒരുക്കുന്നതിലും റെയിൽവേ അധികൃതർ പരാജയപ്പെട്ടതായി  കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *