കശ്മീർ അപകടത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു, മരിച്ചവരുടെ എണ്ണം 6 ആയി

കശ്മീരിലെ സോജില ചുരത്തിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മനോജ് ആണ് മരിച്ചത്. എസ്.കെ.ഐ.എം.എസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മനോജിന്റെ നില ശസ്ത്രക്രിയ കഴിഞ്ഞിട്ടും ഗുരുതരമായി തുടരുകയായിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി. വിനോദ സഞ്ചാരികൾ സഞ്ചരിച്ച എസ്.യു.വി വാഹനം കൊക്കയിലേക്ക് മറിഞ്ഞായിരുന്നു അപകടം. നാല് മലയാളികളും ശ്രീനഗർ സ്വദേശിയായ കാർ ഡ്രൈവറുമായിരുന്നു അപകടത്തിൽ മരിച്ചത്.

പാലക്കാട് ചിറ്റൂർ സ്വദേശികളായ ഷമാഞ്ചിറ നെടുങ്ങോട് അനിൽ (34), സുധീഷ് (33), രാഹുൽ (28), വിഗ്‌നേഷ് (23) എന്നിവരായിരുന്നു മരിച്ച മലയാളികൾ. മനോജിനെ കൂടാതെ രജീഷ്, അരുൺ എന്നിവർക്കും പരിക്കേറ്റിരുന്നു. എസ്.യു.വിയുടെ ഡ്രൈവറും ശ്രീനഗറുകാരനുമായ അജാസ് അഹമ്മദ് അവാനാണ് മരിച്ച മറ്റൊരാൾ.മരിച്ച ചിറ്റൂർ സ്വദേശികളായ നാല് യുവാക്കളുടെ സംസ്‌കാര ചടങ്ങുകൾ ഇന്നലെ നടന്നു. ചിറ്റൂർ മന്തക്കാട് പൊതുശ്മശാനത്തിലായിരുന്നു സംസ്‌കാരം. നാലുപേരുടെയും മൃതദേഹങ്ങളും ഒരുമിച്ചാണ് സംസ്‌കരിച്ചത്. ഇന്നലെ പൂലർച്ചെ മൂന്ന് മണിക്കാണ് നാല് പേരുടെയും മൃതദേഹങ്ങൾ മുംബൈ വഴി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചത്. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ മൃതദേഹങ്ങൾ എറ്റുവാങ്ങി. സംഘത്തിലുണ്ടായിരുന്ന ആറ് പേരും വിമാന മാർഗ്ഗം നാട്ടിലെത്തിയിരുന്നു.

കൊച്ചിയിൽ പ്രത്യേക വിമാനത്തിൽ എത്തിച്ച മൃതദേഹങ്ങൾ പിന്നീട് ആംബുലൻസ് മാർഗം സ്വദേശമായ ചിറ്റൂരിലെത്തിക്കുകയായിരുന്നു. ചിറ്റൂർ ടെക്‌നിക്കൽ സ്‌കൂളിൽ മൃതദേഹങ്ങൾ രാവിലെ എട്ടുമണിവരെ പൊതുദർശനത്തിന് വെച്ചു. പിന്നീട് അവരവരുടെ വീടുകളിലെത്തിച്ച മൃതദേഹങ്ങൾ മറ്റുചടങ്ങുകൾ പൂർത്തിയാക്കിയതിന് ശേഷം ചിറ്റൂർ മന്തക്കാട് പൊതുശ്മശാനത്തിലെത്തിച്ച് സംസ്‌കരിക്കുകയായിരുന്നു.രണ്ട് കാറുകളിലായി 13 അംഗ സംഘമാണ് കശ്മീരിലേക്ക് യാത്രപോയത്. ഇതിൽ ഒരു വാഹനമാണ് അപകടത്തിൽ പെട്ടത്. ഡ്രൈവറടക്കം എട്ട് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. റോഡിൽ മഞ്ഞ് വീണ് വാഹനം തെന്നിയതാണ് അപകടമുണ്ടാകാൻ കാരണമെന്നാണ് പൊലീസ് അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *