യുഎഇ-കേരള സെക്ടറിലെ കപ്പൽ സർവീസ്; ഉടൻ ടെണ്ടർ ക്ഷണിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ

യു.എ.ഇ – കേരള സെക്ടറില്‍ കപ്പല്‍ സര്‍വീസ് നടത്താന്‍ തയ്യാറുള്ളവരെ കണ്ടെത്താന്‍ ഉടന്‍ ടെണ്ടര്‍ ക്ഷണിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.കഴിഞ്ഞ മാസം മുംബൈയില്‍ നടന്ന ജി-20 ഗ്ലോബല്‍ മാരിടൈം സമ്മിറ്റിന്റെ വേദിയില്‍ കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ് സോനോവാളിന് സംസ്ഥാന തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലും, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും ഈ വിഷയത്തില്‍ നിവേദനം നല്‍കിയിരുന്നു.

തുടര്‍ന്ന് ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, കേരള മാരിടൈം ബോര്‍ഡ് – നോര്‍ക്ക മേധാവികളുടെ യോഗം വിളിച്ചിരുന്നു. ഈ യോഗത്തിന്റെ തുടര്‍ച്ചയായാണ് കേരള മാരിടൈം ബോര്‍ഡും നോര്‍ക്ക റൂട്ട്‌സും യോഗം ചേര്‍ന്ന് കപ്പല്‍ സര്‍വ്വീസ് നടത്താന്‍ തയ്യാറുള്ളവര്‍ക്കായി താല്‍പര്യപത്രം ക്ഷണിച്ചത്. ഇതുപ്രകാരം യുഎ.ഇ.യില്‍ നിന്നും മുമ്പ് കപ്പല്‍ സര്‍വ്വീസ് നടത്തിയ കമ്പനി പ്രതിനിധികളെ ഉള്‍പ്പെടെ വിളിച്ച് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രിയുടെ ഓഫീസ് ഒണ്‍ലൈന്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലും സര്‍വ്വീസ് നടത്താന്‍ പൂര്‍ണ്ണമായി തയ്യാറുള്ള കപ്പല്‍ സര്‍വ്വീസ് കമ്പനികളെ ലഭ്യമാകാത്ത പശ്ചാതലത്തിലാണ് രാജ്യത്തിന് അകത്തും പുറത്തുമുള്ള കപ്പല്‍ സര്‍വ്വീസ് നടത്താന്‍ തയ്യാറുള്ളവരെ കൂടി ഉള്‍പ്പെടുത്തി താല്‍പ്പര്യ പത്ര നടപടികള്‍ വേഗത്തിലാക്കാന്‍ തുറമുഖവകുപ്പ് മന്ത്രി നിര്‍ദ്ദേശിച്ചത്.

താല്‍പ്പര്യപത്ര നടപടികള്‍ വേഗത്തിലാക്കി ജനുവരി രണ്ടാം വാരത്തില്‍ കപ്പല്‍ സര്‍വ്വീസ് ആരംഭിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും ഇതിന് ആവശ്യമായ സാങ്കേതിക നടപടികള്‍ മാരിടൈം ബോര്‍ഡും നോര്‍ക്ക റൂട്ട്‌സും തുടക്കമിട്ടതായും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *