ഗവർണറെ പിന്തുണച്ച കെ സുധാകരന്റെ പ്രസ്താവന അത്ഭുതകരമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കാവിവത്കരണത്തെ കെ സുധാകരൻ വെള്ളപൂശുന്നു. കാവിവത്കരണത്തിന്റെ ഓഹരിപറ്റാൻ കോൺഗ്രസ് തയാറെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. മുസ്ലിം ലീഗ് വിഷയത്തിൽ പ്രതികരിച്ച് കാണുന്നില്ല. നിലപാട് വ്യക്തമാക്കണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.
അതേസമയം കെ .പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ സംഘ്പരിവാർ അനുകൂല പ്രസ്താവന സി.പി.ഐ .എമ്മിന് ആയുധമായെന്ന് കോൺഗ്രസിൽ ഒരു വിഭാഗത്തിന്റെ വിമർശനം. സംഘ്പരിവാർ അനുകൂല പ്രസ്താവന പാടില്ലായിരുന്നു. നിരന്തരം നാക്കുപിഴ വരുന്നത് തലവേദനയാകുന്നുവെന്നും നേതാക്കൾ പറയുന്നു.
സെനറ്റിൽ സംഘ്പരിവാറുകാരെ ഉൾപ്പെടുത്തിയതിനെ കുറിച്ചുള്ള ചോദ്യത്തിന് അവരിലും കൊള്ളാവുന്നവരുണ്ടാവും എന്ന പ്രസ്താവനയാണ് വിവാദമായത്. ഇത്തരം പ്രസ്താവനകൾ പാർട്ടിയെ മാത്രമല്ല, മുന്നണിയെക്കൂടി പ്രതിക്കൂട്ടിലാക്കുന്നു എന്നാണ് വിമർശനം. അതുകൊണ്ട് ഇത്തരം പ്രസ്താവനകൾ നടത്തുമ്പോൾ സൂക്ഷ്മത പുലർത്തണമെന്നും ഇവർ പറയുന്നു.