“കേസിൽ കുടുക്കി ഭയപ്പെടുത്താൻ ശ്രമം”; അപകീർത്തി കേസിൽ സ്വപ്ന സുരേഷിനെ മൂന്ന് മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചു

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയുമായി ബന്ധപ്പെട്ട കേസിൽ സ്വപ്ന സുരേഷ് കണ്ണൂർ ക്രൈം ബ്രാഞ്ച് ഓഫീസിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. അന്വേഷണ ഉദ്യോഗസ്ഥനായ പയ്യന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സ്വപ്നയെ മൂന്നു മണിക്കൂറോളം ചോദ്യം ചെയ്തു. കേസിൽ കുടുക്കി ഭയപ്പെടുത്താനാണ് സംസ്ഥാന സർക്കാറിന്റെ ശ്രമം എന്ന് സ്വപ്ന സുരേഷ് ചോദ്യം ചെയ്യൽ പൂർത്തിയായശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഒരു കാര്യവുമില്ലാത്ത ചോദ്യങ്ങളാണ് പൊലീസ് ചോദിച്ചതെന്ന് സ്വപ്ന പരിഹസിച്ചു. കേന്ദ്ര സർക്കാരിന്റെ ആരൊക്കെയാണ് സഹായിക്കുന്നതെന്ന് പൊലീസ് ചോദിച്ചു. എം വി ഗോവിന്ദനെ ഒരു പരിചയവുമില്ല. ഗോവിന്ദനെതിരെ നേരിട്ട് ഒരു ആരോപണവും ഉന്നയിച്ചിട്ടില്ല. വിജേഷ് പിള്ള പറഞ്ഞ കാര്യങ്ങൾ മാത്രമാണ് ഫേസ്ബുക്ക് ലൈവിൽ പറഞ്ഞത്. കേസിൽ കുടുക്കി ഭയപ്പെടുത്താനാണ് ശ്രമം നടക്കുന്നതെന്നും സ്വപ്ന കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങൾ പിൻവലിക്കണമെന്ന് ദൂതനായ വിജേഷ് പിളള വഴി എംവി ഗോവിന്ദൻ ആവശ്യപ്പെട്ടെന്നും 30 കോടി വാഗ്ദാനം ചെയ്തെന്നുമായിരുന്നു ഫേസ്ബുക്കിലൂടെ സ്വപ്ന സുരേഷ് ആരോപിച്ചത്. ഇതിനെതിരെ സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ.സന്തോഷ് നൽകിയ പരാതിയിലാണ് സ്വപ്നക്കെതിരെ കേസെടുത്തത്. ഗൂഢാലോചന, കലാപാഹ്വാനം,വ്യാജരേഖയുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. വിജേഷ് പിളളയും കേസിൽ പ്രതിയാണ്.

Leave a Reply

Your email address will not be published. Required fields are marked *