മൂടൽമഞ്ഞിൽ മുങ്ങി ഡൽഹി; ഒറ്റ ദിവസം വൈകിയത് 600ഓളം ഫ്ളൈറ്റുകൾ

അതിശൈത്യവും മൂടൽമഞ്ഞും രൂക്ഷമായതിന് പിന്നാലെ ഡൽഹിയിലും സമീപ സംസ്ഥാനങ്ങളിലും കഴിഞ്ഞ ദിവസം മാത്രം റദ്ദാക്കിയത് 600 ഓളം ഫ്ളൈറ്റുകളാണ്. കര,​ റെയിൽ,​ വ്യോമ ഗതാഗതത്തെ ഏതാണ്ട് 12 മണിക്കൂറിനടുത്ത് നീണ്ടുനിന്ന കനത്ത മൂടൽമഞ്ഞ് കാര്യമായി ബാധിച്ചു. പരമാവധി കാഴ്‌ചാപരിധി രാത്രി 12.30 മുതൽ പുലർച്ചെ മൂന്ന് മണിവരെ 200 മീറ്ററിൽ താഴെയായിരുന്നു. തുടർന്ന് മൂന്ന് മണിമുതൽ രാവിലെ പത്തര വരെ പൂജ്യം ആയതോടെ ആയിരക്കണക്കിന് യാത്രക്കാരും സാധാരണക്കാരും ബുദ്ധിമുട്ടി. പിന്നീട് 12 മണി മുതൽ വൈകിട്ട് അഞ്ച് മണിവരെ കാഴ്‌ച വ്യക്തമായെങ്കിലും അപ്പോഴേക്കും വിമാന,​ റെയിൽ ഗതാഗതം താറുമാറായിരുന്നു. ഡൽഹി വിമാനത്താവളത്തിലെത്തേണ്ട നിരവധി വിമാനങ്ങൾ ജയ്‌പൂരേക്ക് വഴിതിരിച്ചുവിട്ടതായാണ് വിവരം.

ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്കായി മണിപ്പൂരിലേക്ക് തിരിച്ച രാഹുൽ ഗാന്ധിയടക്കം മുതിർന്ന കോൺഗ്രസ് നേതാക്കൾ കയറിയ ഇൻഡിഗോ വിമാനവും കഴിഞ്ഞദിവസം മൂടൽമഞ്ഞും അതിശൈത്യവും കാരണം യാത്ര പുറപ്പെടാൻ വൈകിയിരുന്നു. വിമാനങ്ങൾ മണിക്കൂറുകൾ വൈകുന്നതിനൊപ്പം ബദൽ സൗകര്യങ്ങൾ അധികൃതർ ഏർപ്പെടുത്താത്തത് യാത്രക്കാരെ രോഷാകുലരാക്കി. പലരും സമൂഹമാദ്ധ്യമങ്ങളിലൂടെ തങ്ങളുടെ അതൃപ്‌തി വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *