കണ്ണൂർ ജയിലിൽ നിന്ന് തടവ് ചാടിയ പ്രതി ഹർഷാദ് സംസ്ഥാനം വിട്ടെന്ന് സൂചന; ജയിലിൽ സന്ദർശനത്തിനെത്തിയ സുഹൃത്തിനെ ചോദ്യം ചെയ്തു

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തടവുചാടിയ ലഹരിക്കേസിലെ പ്രതി ഹർഷാദ് സംസ്ഥാനം വിട്ടെന്ന് സൂചന. ഹർഷാദ് ജയിൽ ചാടിയത് കൃത്യമായ ആസൂത്രണത്തിലൂടെയാണെന്ന് ജയിൽ അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നിൽ ലഹരിക്കടത്ത് സംഘമാണെന്ന നിഗമനത്തിലാണ് അധികൃതർ. ഇന്നലെ രാവിലെയാണ് പത്രക്കെട്ട് എടുക്കാൻ പുറത്തിറങ്ങിയ ഹർഷാദ് ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ബൈക്കിന് പിന്നിൽ കയറിപ്പോയത്.

ജയിലിൽ നിന്ന് പുറത്തേക്കെത്തിയ ഹർഷാദ് ബംഗളൂരുവിൽ നിന്നെത്തിച്ച ബൈക്കിലാണ് രക്ഷപ്പെട്ടതെന്ന് പൊലീസ് അന്വേഷണത്തിൽ മനസ്സിലായിട്ടുണ്ട്. സംഭവത്തിൽ ജയിലിൽ കഴിഞ്ഞ ദിവസം കാണാനെത്തിയ സുഹൃത്തിനെ ചോദ്യം ചെയ്ത് വരികയാണ്. ജയിൽ ചാടാനുള്ള ആസൂത്രണത്തിൽ ഇയാളുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഈ മാസം ഒൻപതിനാണ് ഹർഷാദിനെ സുഹൃത്ത് ജയിലിൽ കാണാനെത്തിയത്. എന്നാൽ ബൈക്കുമായി എത്തിയത് ഇയാളല്ലെന്ന് വ്യക്തമായിട്ടുണ്ട്. ആസൂത്രണത്തിൽ സുഹൃത്തിന്‍റെ പങ്കും അന്വേഷിക്കുന്നുണ്ട്. ഫോൺ വഴിയാണ് ജയിൽ ചാട്ടം പദ്ധതിയിട്ടതെന്നാണ് നിഗമനം.

കോയ്യോട് സ്വദേശിയായ ഹർഷാദിന്റേത് ആസൂത്രിത ജയിൽ ചാട്ടമാണെന്ന് ജയിൽ അധികൃതർ കണ്ടെത്തിയിരുന്നു. എല്ലാ ദിവസവും രാവിലെ പത്രക്കെട്ട് എടുത്തിരുന്നത് ഹർഷാദായിരുന്നു. ജയിലിലെ വെൽഫയർ ഓഫീസിൽ ജോലിയായിരുന്നു ഹർഷാദിന്. ഇതിന്റെ മറവിലാണ് പ്രതി ജയിൽചാടുന്നതിനുള്ള ആസൂത്രണം നടത്തിയത്. മയക്കുമരുന്ന് കേസിൽ 10 വർഷം തടവിനാണ് ഹർഷാദ് ശിക്ഷിക്കപ്പെട്ടത്. കണ്ണവം പൊലീസ് എടുത്ത കേസിൽ 2023 സെപ്റ്റംബർ മുതൽ ശിക്ഷ അനുഭവിക്കുകയായിരുന്നു ഹർഷാദ്. അതിനിടയിലാണ് ഇന്നലെ രാവിലെ അതിവിദ​ഗ്ധമായി ജയിൽ ചാടി പോയത്. 

Leave a Reply

Your email address will not be published. Required fields are marked *