മുതലാളി ജങ്ക ജഗ ജഗാ…!; പട്ടായ നഗരത്തിൽ ആഡംബര കാറിൽ സിംഹക്കുട്ടിയുടെ യാത്ര

ആഘോഷങ്ങളുടെ നഗരമായ പട്ടായയിൽ ഇത് പതിവുകാഴ്ചയായിരുന്നില്ല! ലോകത്തിലെ ആഡംബരക്കാറുകളിൽ മുൻനിരയിൽത്തന്നെയുള്ള ബെൻറ്‌ലിയുടെ പിൻസീറ്റിൽ സിംഹക്കുട്ടിയെ ഇരുത്തി നഗരവീഥിയിലൂടെയുള്ള യുവാവിൻറെ സാഹസികയാത്രയാണ് സമൂഹമാധ്യമങ്ങളിൽ നിമിഷനേരങ്ങൾക്കുള്ളിൽ വൈറലായി മാറിയത്.

കഴിഞ്ഞമാസം, ചോൻബുരി പ്രവിശ്യയിലെ ബാംഗ് ലാമുംഗ് ജില്ലയിൽ സോയി ഫ്രതംനാക്ക് 5-ലാണ് സിംഹക്കുട്ടിയുമായുള്ള സാഹസികയാത്ര. ദൃശ്യങ്ങൾ ആരംഭിക്കുമ്പോൾ ചന്തമുള്ള സിംഹക്കുട്ടി കാറിൻറെ പിൻസീറ്റിൽ ഇരിക്കുന്നതു കാണാം. വീഡിയോ തുടങ്ങുമ്പോൾ തലയും രണ്ടു കാലുകളും പുറത്തേക്കിട്ടാണ് യുവരാജൻറെ ഇരിപ്പ്. കഴുത്തിൽ ബെൽറ്റ് ധരിപ്പിച്ചിട്ടുള്ള സിംഹക്കുട്ടി കാറിലിരുന്നയാളുടെ ആജ്ഞകേട്ട് കാലും തലയും അകത്തേക്കിട്ട് സീറ്റിൽ അനുസരണയോടെ ഇരുന്നു യാത്ര തുടരുന്നു. സിംഹക്കുട്ടിക്ക് ഏകദേശം 4-5 മാസം പ്രായമുണ്ടെന്നു കണക്കാക്കുന്നു.

സംഭവത്തിൽ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധമുയർന്നതിനെത്തുടർന്ന് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കാറും സിംഹക്കുട്ടിയും ഇന്ത്യക്കാരനായ സാവൻജിത് കൊസൂംഗ്നെറിൻറേതാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. കാർ ഓടിച്ചത് അയാളുടെ സുഹൃത്ത് ആണെന്നും പോലീസിനു മനസിലായി. ഇരുവർക്കുമെതിരേ നിയമനടപടിയിലേക്കു നീങ്ങുകയാണ് പോലീസ്.

തായ്ലൻഡിൽ, സിംഹങ്ങൾ പോലുള്ള മൃഗങ്ങളെ വാങ്ങാനും പരിപാലിക്കാനും നിയമം അനുവദിക്കുന്നുണ്ട്. എന്നാൽ, അതിനെല്ലാം അന്താരാഷ്ട്രമാനദണ്ഡങ്ങൾ പാലിക്കുക കൂടി ചെയ്യണം. മൃഗത്തെ വീട്ടിൽ വളർത്താൻ നിയമപരമായി അനുവദിക്കും. അതേസമയം, മുൻകൂർ അനുമതിയില്ലാതെ സിംഹക്കുട്ടിയെ പൊതുസ്ഥലത്തു കൊണ്ടുപോകുന്നുതു നിയമലംഘനമാണ്.

Leave a Reply

Your email address will not be published. Required fields are marked *