വയനാട് വാച്ചർ മരിച്ച സംഭവം: ചികിത്സാ പിഴവില്ലെന്ന് ആരോഗ്യ മന്ത്രി

വയനാട് പുൽപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ വനംസംരക്ഷണസമിതി ജീവനക്കാരൻ മരിച്ച സംഭവത്തിൽ ചികിത്സാ പിഴവില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. സാധ്യമായതെല്ലാം ചെയ്യാൻ ഡോക്ടർമാർക്ക് നിർദേശം നൽകിയിരുന്നു. എല്ലാ ചികിത്സയും നൽകിയെന്നാണ് ഡോക്ടർമാർ വാക്കാൽ അറിയിച്ചത്. ഇക്കാര്യത്തിൽ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ടയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.

പാക്കം കുറുവാ ദ്വീപിലെ വനംവകുപ്പിനു കീഴിലുള്ള ഇക്കോടൂറിസം കേന്ദ്രത്തിലെ വനംസംരക്ഷണസമിതി ജീവനക്കാരൻ വെള്ളച്ചാലിൽ പോൾ (55) ആണ് വെള്ളിയാഴ്ച കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടത്. പിന്നാലെ പോളിന് വിദഗ്ധ ചികിത്സ നൽകുന്നതിൽ വീഴ്ചയുണ്ടായെന്ന ആരോപണം കുടുംബാംഗങ്ങൾ ഉന്നയിച്ചിരുന്നു. പോളിന്റെ ചികിത്സയിൽ പിഴവുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി നേരത്തെ വയനാട് മെഡിക്കൽ കോളേജ് വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. ശ്വാസകോശത്തിലെ പരിക്ക് സാരമായതിനാലാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റാനുള്ള തീരുമാനമെടുത്തതെന്നും വാർത്താക്കുറിപ്പിൽ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *