കണ്ണൂർ ലോക്സഭ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കാനുള്ള തീരുമാനം പിൻവലിച്ച് മമ്പറം ദിവാകരൻ. കെപിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന എംഎം ഹസ്സൻ മമ്പറം ദിവാകരനുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം. പാർട്ടിയിൽ ഉടൻ തിരിച്ചെടുക്കുമെന്ന് ഹസ്സൻ ദിവാകരന് ഉറപ്പു നൽകി. രണ്ടര വർഷം മുമ്പാണ് മമ്പറം ദിവാകരനെ അച്ചടക്ക ലംഘനം ആരോപിച്ച് കോൺഗ്രസിൽ നിന്നും പുറത്താക്കിയത്. ഇന്ദിരഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കോൺഗ്രസ് ദിവാകരനെ പുറത്താക്കിയത്. പിന്നീട് അദ്ദേഹത്തെ തിരിച്ചെടുത്തിരുന്നില്ല. വിചാരണ സദസ് ഉൾപ്പെടെ പാർട്ടി പരിപാടികളിൽ സഹകരിച്ചിരുന്നെങ്കിലും കോൺഗ്രസിൽ തിരിച്ചെടുത്തില്ല.
ഇതിൽ പ്രതിഷേധിച്ചാണ് കെ സുധാകരനെതിരെ കണ്ണൂരിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് മമ്പറം ദിവാകരൻ പ്രസ്താവിച്ചത്. ഇന്നലെ രാത്രി എം എം ഹസ്സനും കണ്ണൂരിന്റെ ചുമതലയുള്ള കെപിസിസി സെക്രട്ടറി പി എം നിയാസും മമ്പറം ദിവാകരനുമായി ഫോണിൽ ചർച്ച നടത്തി. പുറത്താക്കുന്ന സമയത്ത് കെപിസിസി എക്സിക്യൂട്ടീവ് അംഗമായിരുന്നു മമ്പറം ദിവാകരൻ. ആ പദവി ഉൾപ്പെടെ തിരിച്ചു നൽകുന്നതിൽ വൈകാതെ തന്നെ തീരുമാനമുണ്ടാകുമെന്നും കോൺഗ്രസ് നേതാക്കൾ മമ്പറം ദിവാകരന് ഉറപ്പു നൽകിയിട്ടുണ്ട്.