‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’; പ്രത്യേക സമിതി റിപ്പോർട്ട് ഇന്ന് രാഷ്ട്രപതിക്ക് കൈമാറും

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ നിർദ്ദേശം യാഥാർത്ഥ്യത്തിലേക്കെന്ന് സൂചനകൾ. വിഷയം പഠിക്കാൻ നിയോഗിച്ച മുൻ രാഷ്ട്രപടി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി പഠന റിപ്പോർട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിന് ഇന്ന് സമർപ്പിക്കും. 18,000 പേജുള്ള റിപ്പോർട്ടിൽ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ പദ്ധതിയെ അനുകൂലിക്കുന്ന നിർദ്ദേശങ്ങളാണ് ഉള്ളതെന്നാണ് സൂചന.

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ നിർദ്ദേശം പഠിക്കാൻ അഞ്ച് മാസം മുമ്പാണ് സമിതി രൂപീകരിച്ചത്. ഈ സമിതിയാണ് ഇന്ന് രാഷ്ട്രപതിക്ക് റിപ്പോർട്ട് സമർപ്പിക്കുന്നത്. 2029 ലെ പൊതുതെരഞ്ഞെടുപ്പ് മുതൽ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ നടപ്പാക്കണമെന്ന് റിപ്പോർട്ടിൽ നിർദ്ദേശമുള്ളതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ രാജ്യത്തിന് പുതുമ ഉള്ളതല്ലെന്നാണ് സമിതിയുടെ വിലയിരുത്തൽ.

തെരഞ്ഞെടുപ്പ് നടത്തിപ്പിനായി കേരളം ഉൾപ്പടെ ചില നിയമസഭകളുടെ കാലാവധി ഒറ്റത്തവണ വെട്ടിച്ചുരുക്കാൻ നിർദേശിക്കും. 1951-67 കാലഘട്ടത്തിൽ നടന്ന തെരഞ്ഞെടുപ്പ് ഇത്തരത്തിലായിരുന്നുവെന്ന് സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തികമായി രാജ്യത്തിന് വലിയ മേന്മയുണ്ടാക്കുന്ന നിർദ്ദേശമാണ് ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്നും സമിതിയുടെ കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *