കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് ; മുൻ എം.പി പി.കെ ബിജുവിനെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചു , തിങ്കളാഴ്ച വീണ്ടും ഹാജരാകാൻ നോട്ടീസ്

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജുവിനെ എട്ടുമണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷം ഇഡി വിട്ടയച്ചു. തിങ്കളാഴ്ച വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ബാങ്കിൽ നടന്ന ക്രമക്കേടിലും ഇഡി ആരോപിക്കുന്ന സിപിഎം രഹസ്യ അക്കൗണ്ടുമായി ബന്ധപ്പെട്ടുമായിരുന്നു ഇഡിയുടെ ചോദ്യം ചെയ്യൽ.

കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ സിപിഐഎം തൃശ്ശൂർ ജില്ലാസെക്രട്ടറി എംഎം വർഗീസ്. കൗൺസിലർ പികെ ഷാജൻ എന്നിവർ നാളെ ഇഡി ചോദ്യം ചെയ്യലിന് ഹാജരാകണം. രാവിലെ 10 മണിയോടെ ഹാജരാകാനാണ് ഇരുവർക്കും നിർദ്ദേശം നൽകിയത്. നേരത്തെ 26 വരെ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാക്കണമെന്ന് വർഗീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇഡി നിലപാട് കടുപ്പിക്കുകയായിരുന്നു.

സിപിഐഎമ്മിന് കരുവന്നൂർ ബാങ്കിൽ 5 രഹസ്യ അക്കൗണ്ട് ഉണ്ടെന്നാണ് ഇഡി കണ്ടെത്തൽ, ഈ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളാണ് പ്രധാനമായും വർ‍ഗീസിൽ നിന്നും ഇഡി തേടാൻ ശ്രമിക്കുന്നത്. ബാങ്കിൽ നടന്ന ബിനാമി വായ്പകളുടെ കമ്മീഷൻ ഈ അക്കൗണ്ട് വഴി കൈകാര്യം ചെയ്തെന്നും ഇഡി വിശദീകരിക്കുന്നു. കരുവന്നൂർ ക്രമക്കേടിൽ സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷനിൽ അംഗമായരുന്നു ഹാജരാകാൻ നിർദ്ദേശം ലഭിച്ചിട്ടുള്ള കൗൺസിലർ പികെ ഷാജൻ.

Leave a Reply

Your email address will not be published. Required fields are marked *