‘സിപിഎമ്മിലെ കണ്ണൂർ ലോബി തകർന്നു’; പിണറായിയുടെ ഉറ്റമിത്രങ്ങളായ ജയരാജന്മാർ മൂന്നു തട്ടിലെന്ന് ചെറിയാൻ ഫിലിപ്പ്

സിപിഎമ്മിലെ ശാക്തിക ചേരിയായ കണ്ണൂർ ലോബി അന്ത:ച്ഛിദ്രം മൂലം തകർന്നിരിക്കുകയാണെന്ന് ചെറിയാൻ ഫിലിപ്പ്. പിണറായിയുടെ ഉറ്റമിത്രങ്ങളായ ജയരാജന്മാർ മൂന്നു തട്ടിലാണ്. ഇ.പി.ജയരാജനെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയാണ്. കണ്ണൂർ ലോബിയിലെ സംഘർഷം മറ്റു ജില്ലകളിലേക്കും വ്യാപിക്കുകയാണ്. 2005-ൽ മലപ്പുറം സമ്മേളനത്തിൽ പിണറായിയെ പാർട്ടി സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റാൻ വി.എസ്.അച്ചുതാനന്ദൻ ശ്രമിച്ചപ്പോൾ ശക്തമായ പ്രതിരോധം സൃഷ്ടിച്ചത് ഇ.പി.ജയരാജൻറെ നേതൃത്വത്തിലാണ്. തന്നേക്കാൾ ജൂനിയറായ കോടിയേരി ബാലകൃഷ്ണൻ, എ.വിജയരാഘവൻ എം.വി.ഗോവിന്ദൻ എന്നിവരെ പാർട്ടി സെക്രട്ടറിയാക്കിയപ്പോഴാണ് തഴയപ്പെട്ട ജയരാജൻ കുപിതനായത്.

പിണറായിയെ തകർക്കാൻ വി.എസിൻറെ കോടാലിയായി പ്രവർത്തിച്ച ദല്ലാൾ നന്ദകുമാറുമായുള്ള ജയരാജൻറെ വഴി വിട്ട ബന്ധമാണ് പിണറായിയെ പ്രകോപിച്ചത്. എന്നാൽ, ബി.ജെ.പി നേതാവ് ജാവേദ്ക്കറുമായുള്ള കൂടിക്കാഴ്ചകളെ പിണറായിയോ പാർട്ടിയോ തള്ളിപ്പറഞ്ഞിട്ടില്ല.എ. കെ.ജി, സി.എച്ച് കണാരൻ, അഴീക്കോടൻ രാഘവൻ, ഇ.കെ.നായനാർ, എം.വി.രാഘവൻ , ഇ.കെ.നായനാർ, ചടയൻ ഗോവിന്ദൻ, പിണറായി , കോടിയേരി എന്നിവർ കണ്ണൂർ ലോബിയുടെ സൃഷ്ടികളാണ്. കണ്ണൂർ ലോബി തകരുന്നത് കേരളത്തിൽ സിപിഎമ്മിൻറെ ഉന്മൂലനത്തിന് വഴി തെളിക്കും. ലോക്‌സഭാ ഫലം വരുന്നതോടെ സിപിഎമ്മിൽ വൻ പൊട്ടിത്തെറിയുണ്ടാകുമെന്നും ചെരിയാൻ ഫിലിപ്പ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *