പാനൂർ വിഷ്ണുപ്രിയ വധക്കേസ്; ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി, ശിക്ഷാ വിധി ഈ മാസം 13 ന്

പാനൂർ വിഷ്ണുപ്രിയ വധക്കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി. ശിക്ഷാ വിധി ഈ മാസം 13 ന് വിധിക്കും. വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. യുവതിയുടെ മുൻ സുഹൃത്താണ് ശ്യാംജിത്ത്. ഇയാൾ യുവതിയുടെ വീട്ടിലേക്ക് കയറിവരുന്ന വീഡിയോ ദൃശ്യമാണ് കേസിൽ നിർണായക തെളിവായത്. എന്തെങ്കിലും പറയാനുണ്ടോയെന്ന് ശ്യാം ജിത്തിനോട് കോടതി ചോദിച്ചിരുന്നു. അൽപ സമയം മിണ്ടാതിരുന്ന പ്രതി, താൻ നിരപരാധിയാണെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും പറഞ്ഞു.

2022 ഒക്ടോബർ 22നാണ് വിഷ്ണുപ്രിയ കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെയാണ് വീട്ടിലെ കിടപ്പുമുറിയിൽ മൃതദേഹം കണ്ടെത്തിയത്. അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്കായി കുടുംബ വീട്ടിലായിരുന്നു യുവതി. രാവിലെ വസ്ത്രം മാറാനും മറ്റുമായി സ്വന്തം വീട്ടിലേക്ക് വന്നു. പൊന്നാനിയിലുള്ള സുഹൃത്തിനെ വാട്സാപ്പിൽ വീഡിയോ കോൾ ചെയ്യുന്നതിനിടയിലാണ് ശ്യാംജിത്ത് വീട്ടിലെത്തിയത്. ശ്യാമേട്ടൻ വന്നിട്ടുണ്ടെന്നും തന്നെ എന്തെങ്കിലും ചെയ്യുമെന്നും യുവതി സുഹൃത്തിനോട് പറഞ്ഞിരുന്നു. ഉടൻ ഫോൺ കട്ടാവുകയുമായിരുന്നു. ഈ സുഹൃത്തിനെയും കൊലപ്പെടുത്താൻ ഇയാൾ പദ്ധതിയിട്ടിരുന്നു.

ബാഗിൽ മാരക ആയുധങ്ങളുമായെത്തിയ ശ്യാംജിത്ത് കിടപ്പുമുറിയിൽ കയറി കഴുത്തിനും കൈക്കും വെട്ടിപ്പരിക്കേൽപ്പിച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. മകൾ തിരികെ വരാൻ വൈകിയതോടെ അന്വേഷിച്ചിറങ്ങിയ അമ്മയാണ് വിഷ്ണുപ്രിയയെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ വീട്ടിനകത്ത് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കൃത്യം നടത്തുന്നതിന്റെ രണ്ടുദിവസം മുൻപ് കൂത്തുപറമ്പിലെ കടയിൽനിന്ന് പ്രതി ചുറ്റികയും കൈയുറയും വാങ്ങിയിരുന്നു. ഇവ വാങ്ങുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ഇതും കേസിൽ നിർണായക തെളിവായി.

Leave a Reply

Your email address will not be published. Required fields are marked *