പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം; 32കാരൻ മരിച്ചനിലയിൽ

16കാരിയെ കഴുത്തറുത്ത് കൊന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പെൺകുട്ടിയുടെ തലയുമായി ഒളിവിൽ പോയ പ്രതി പ്രകാശാണ്(32)മരിച്ചത്. കർണാടകയിലെ മടിക്കേരിയിലാണ് സംഭവം. മടിക്കേരിയിലെ ഹമ്മിയാല ഗ്രാമത്തിൽ നിന്നാണ് പൊലീസ് മൃതദേഹം കണ്ടെടുത്തത്.ഇയാളും പെൺകുട്ടിയുമായുള്ള വിവാഹനിശ്ചയം ബാലാവകാശ കമ്മിഷൻ തടഞ്ഞതിന് പിന്നാലെയായിരുന്നു കൊലപാതകം.

പത്താം ക്ലാസ് പരീക്ഷ പാസായ മീനയും പ്രകാശും തമ്മിലുള്ള വിവാഹനിശ്ചയം മടിക്കേരിയിലെ സുർലബ്ബി ഗ്രാമത്തിൽ കഴിഞ്ഞ ദിവസം നടന്നിരുന്നു. എന്നാൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടക്കുന്നെന്ന വിവരം ലഭിച്ച ബാലാവകാശ കമ്മിഷൻ സ്ഥലത്തെത്തുകയും ചടങ്ങ് നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അല്ലാത്തപക്ഷം പോക്സോ, ശൈശവ വിവാഹ നിരോധന നിയമപ്രകാരം കേസെടുക്കേണ്ടിവരുമെന്ന് അറിയിച്ചു. വീട്ടുകാർക്ക് കൗൺസലിംഗും നടത്തി. ഇതോടെ വിവാഹം മാറ്റിവച്ചു.

മണിക്കൂറുകൾക്കു ശേഷം പ്രകാശ് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി മാതാപിതാക്കളെ മൂർച്ചയുള്ള ആയുധമുപയോഗിച്ച് ആക്രമിച്ചു. പെൺകുട്ടിയെ വീട്ടിൽ നിന്ന് പിടിച്ചിറക്കി കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് മീനയുടെ തലയുമായി ഇയാൾ രക്ഷപ്പെട്ടു. പെൺകുട്ടിയുടെ തലയ്ക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രകാശിന്റേത് ആത്മഹത്യയെന്നാണ് സൂചനയെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *