ചേർത്തലയിൽ ഭാര്യയെ റോഡിൽ കുത്തിക്കൊലപ്പെടുത്തിയ സംഭവം; ഭർത്താവ് രാജേഷ് പിടിയിൽ

ചേർത്തലയിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ നടുറോഡിൽ കുത്തിക്കൊന്ന ഭർത്താവിനെ പൊലീസ് അറസ്റ്റുചെയ്തു. ജലഗതാഗത വകുപ്പ് ജീവനക്കാരനായ പള്ളിപ്പുറം വല്ല്യവെളി രാജേഷ് (42) ആണ് കഞ്ഞിക്കുഴിയിലെ ബാറിൽ നിന്ന് അറസ്റ്റിലായത്. കൊലയ്ക്കുശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. പള്ളിപ്പുറം ചെത്തിക്കാട്ട് സി.പി.ബാബു-അമ്മിണി ദമ്പതികളുടെ മകൾ അമ്പിളിയാണ് (36) കൊല്ലപ്പെട്ടത്. സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റായ അമ്പിളി പ്രദേശത്തെ കളക്ഷൻ കഴിഞ്ഞ് ഇരുചക്രവാഹനത്തിൽ മടങ്ങുകയായിരുന്നു. ബൈക്കിൽ എത്തിയ രാജേഷ് പിന്നിൽ ഇടിച്ചു വീഴ്ത്തിയശേഷം കുത്തുകയായിരുന്നു.

ഇന്നലെ വൈകിട്ട് 6.30ന് ചേർത്തല-അരൂക്കുറ്റി റോഡിൽ പള്ളിപ്പുറം പള്ളിച്ചന്തയിലായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.കഴുത്തിനും മുതുകിനും കുത്തേറ്റ അമ്പിളിയെ നാട്ടുകാർ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്പിളിയുടെ കാഷ് ബാഗും കളക്ഷൻ മെഷീനുമായാണ് രാജേഷ് രക്ഷപ്പെട്ടത്. പൊലീസ് നടത്തിയ തിരച്ചിലിൽ രാജേഷിന്റെ വീടിന് പിന്നിൽ നിന്ന് കാലിയായ ബാഗ് കണ്ടെത്തി. ഇയാളുടെ മൊബൈൽ ഫോൺ സംഭവ സ്ഥലത്ത് നിന്നു പൊലീസിന് ലഭിച്ചിരുന്നു. പ്രണയിച്ച് വിവാഹിതരായ ഇരുവരും കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് അകന്നു കഴിയുകയായിരുന്നു.സ്വന്തം വീട്ടിൽ നിന്നാണ് അമ്പിളി ജോലിക്ക് പോയിരുന്നത്. പല തവണ ചർച്ചകൾ നടത്തിയെങ്കിലും ഇവർ തമ്മിൽ രമ്യതയിൽ എത്താൻ കഴിഞ്ഞിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *