ഐസ്‌ക്രീമിനൊപ്പം വിരൽ കണ്ടെത്തിയതിനെ തുടർന്ന് ഐസ്‌ക്രീം ഉല്പാദിപ്പിക്കുന്ന ഫോർച്യൂൺ ഡയറിയുടെ ഫാക്ടറി അടച്ചുപൂട്ടാൻ ഭക്ഷ്യ സുരക്ഷാ വിഭാഗം ഉത്തരവായി. മുംബൈയിൽ താമസിക്കുന്ന ഡോക്ടർ വാങ്ങിയ യമ്മോ ഐസ്‌ക്രീമിൻറെ ബട്ടർ സ്‌കോച്ചിലാണ് മനുഷ്യവിരൽ കണ്ടെത്തിയത്. ഉടൻ മലാഡ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
യമ്മോ ഐസ്‌ക്രീമിൻറെ നിർമ്മാതാക്കളായ വാക്കോ ക്യൂ എസ് ആർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കുവേണ്ടി ഐസ്‌ക്രീം നിർമ്മിക്കുന്നത് പുണെ ആസ്ഥാനമായ ഫോർച്യൂൺ ഡയറിയാണ്. അവരുടെ ഇന്ദ്രാപൂർ ഫാക്ടറിയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പൂട്ടിച്ചത്. ഫോർച്യൂണിൻറെ ഫാക്ടറിയിൽ മുംബൈ പോലീസ് പരിശോധന നടത്തിയിരുന്നു.
കോൺ ഐസ്‌ക്രീമിൽ മനുഷ്യന്റെ വിരൽ കണ്ടെത്തിയെന്ന വാർത്ത ഞെട്ടൽ ഉളവാക്കിയിരുന്നു. ഓൺലൈൻ ഡെലിവറി ആപ്പായ സെപ്റ്റോ വഴിയാണ് ഡോക്ടറുടെ കുടുംബം ഐസ്‌ക്രീം ഓർഡർ ചെയ്തത്. ഡോക്ടർ ഇത് കഴിക്കുമ്പോൾ കട്ടിയുള്ള എന്തോ വസ്തുവിൽ കടിച്ചെന്ന് തോന്നി. വിരൽ കണ്ടതോടെയാണ് പോലീസിൽ വിവരം നൽകിയത്. തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.