ജപ്പാനിൽ അപൂർവ ഫ്ലെഷ് ഈറ്റിംങ് ബാക്ടീരിയ പടരുന്നു; ജൂൺ രണ്ടിനകം ബാധിച്ചത് 977 പേരെ; ശരീരത്തിൽ പ്രവേശിച്ചാൽ നാൽപത്തെട്ടു മണിക്കൂറിനുള്ളിൽ മരണം

ജപ്പാനിൽ അപൂർവ ഫ്ലെഷ് ഈറ്റിംങ് ബാക്ടീരിയ പടരുന്നെന്നു എന്നു റിപ്പോർ‌ട്ട്. ഇത് മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാൽ നാൽപത്തെട്ടു മണിക്കൂറിനുള്ളിൽ ​ഗുരുതരമാവുകയും മരണത്തിനിടയാക്കുകയും ചെയ്തേക്കാം. ജപ്പാനിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതോടെയാണ് പുതിയ ബാക്ടീരിയ വ്യാപിക്കാൻ തുടങ്ങിയതെന്നാണ് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നത്. ഇതുമൂലമുണ്ടാകുന്ന സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക് സിൻഡ്രോം എന്ന രോഗം ജൂൺ രണ്ടിനകം 977 പേരെയാണ് ബാധിച്ചതെന്ന് ജപ്പാനിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്‌ഷ്യസ് ഡിസീസസിന്റെ റിപ്പോർട്ടിൽ പറയുന്നു. 2023ൽ 941 പേരെയാണ് രോ​ഗം ബാധിച്ചത്. നിലവിലെ രോഗബാധാനിരക്ക് തുടർ‌ന്നാൽ ഈ വർഷം 2500 കേസുകളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെടുമെന്നാണ് വിലയിരുത്തൽ.

30 ശതമാനം മരണനിരക്കാണ് ഈ രോഗത്തിനു കണക്കാക്കുന്നത്. മുറിവുകളിലൂടെ ശരീരത്തിൽ പ്രവേശിക്കുന്ന ബാക്ടീരിയ കോശങ്ങൾ നശിപ്പിക്കുകയും ആന്തരിക അവയവങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുമ്പോഴാണ് ജീവനു ഭീഷണിയാകുന്നത്. ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ സാധാരണയായി കുട്ടികളിൽ തൊണ്ടയിടർച്ചയ്ക്കും വീക്കത്തിനും കാരണമാകാറുണ്ട്. അതേസമയം ചിലരിൽ ഇത് സന്ധിവേദന, സന്ധിവീക്കം, പനി, കുറഞ്ഞ രക്തസമ്മർദം തുടങ്ങിയവയ്ക്കു കാരണമാകാം. കോവിഡ് പ്രതിരോധ മുൻകരുതലുകൾ തന്നെ ഈ രോഗത്തിനും എടുക്കുന്നതാണ് അഭികാമ്യമെന്നാണ് വിദഗ്ധർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *