വിദ്യാർഥി സംഘടനകൾക്ക് നിയന്ത്രണം; കാര്യവട്ടം ക്യാമ്പസിലുടനീളം സി.സി.ടി.വി സ്ഥാപിക്കും

കേരള സര്‍വകലാശാല കാര്യവട്ടം കാമ്പസിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാർഥി സംഘടനകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു. പ്രവേശനോത്സവത്തിന്റെ ഭാഗമായി സന്നാഹമോ വലിയ കൂട്ടംകൂടലുകളോ അനുവദിക്കില്ല. ഉടനടി ക്യാമ്പസിലുടനീളം സി.സി.ടി.വി സ്ഥാപിക്കാനും തീരുമാനം.സംഘർഷം ഉണ്ടായ ദിവസം എസ്.എഫ്.ഐയുടേയും കെ.എസ്.യുവിന്റേയും നിരവധി പ്രവർത്തകർ ക്യാമ്പസിലുണ്ടായിരുന്നു എന്ന് അധ്യാപക സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു.

പുതിയ വിദ്യാര്‍ഥികളെ സ്വാഗതം ചെയ്യുന്നതിനായി രണ്ട് സംഘടനകളും മത്സരിച്ച് തയ്യാറെടുത്തു, ഇതേച്ചൊല്ലി വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് പിന്നീട് പ്രശ്നങ്ങളിലേക്ക് നയിച്ചതെന്നും സമിതി കണ്ടെത്തി. ഈ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് കാര്യവട്ടം ക്യാമ്പസിൽ വിദ്യാർഥി സംഘടനാ പ്രവർത്തനത്തിൽ നിയന്ത്രണം കൊണ്ടുവരാനുള്ള ആലോചന.പുതിയ വിദ്യാര്‍ഥികളെ സ്വീകരിക്കാൻ വലിയ പരിപാടികളും പരിധിക്ക് അപ്പുറത്തേക്കുള്ള കൂട്ടംകൂടലും വേണ്ട എന്നതാണ് ഉയർന്നുവന്ന നിര്‍ദേശം.

ഇതുസംബന്ധിച്ച് ഉടനടി മാർഗനിർദേശം തയ്യാറാക്കും. ശേഷം സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തും.വിദ്യാര്‍ഥി സംഘടനകളോട് മിതത്വം പാലിക്കാന്‍ നിര്‍ദേശിക്കും. വിശാലമായ പ്രദേശം ആണെന്നതിനാൽ പല ഹോസ്റ്റലുകളും പഠന വകുപ്പുകളും ഒറ്റപ്പെട്ട ഇടങ്ങളിലാണ്. നിരീക്ഷണം ശക്തമാക്കാൻ ക്യാമ്പസിലെ മുഴുവൻ ഇടത്തും അടിയന്തരമായി സി.സി.ടി.വി സ്ഥാപിക്കും. രണ്ടുകോടി രൂപയാണ് ഇതിനായി മാറ്റിവെക്കുക.

Leave a Reply

Your email address will not be published. Required fields are marked *