ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു; ആരോഗ്യ വകുപ്പിന്റെ കൺട്രോൾ റൂമുകൾ തുറന്നു

വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം പതിനൊന്നായി. ഇതിൽ രണ്ടു പേർ കുട്ടികളാണ്. മലവെള്ളപ്പാച്ചിൽ തുടരുന്നത് രക്ഷാപ്രവർത്തനം ദുഷ്‌ക്കരമാക്കുകയാണ്. വയനാട് ഇന്നുവരെ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ദുരന്തമാണ് ഉണ്ടായത്. മുണ്ടക്കൈയിലെ 400ലധികം കുടുംബങ്ങളാണ് ഒറ്റപ്പെട്ടുകിടക്കുന്നത്. ഉരുൾപൊട്ടലിൽ ചൂരൽമലയിലെ പാലം തകർന്നു.

നിരവധി പേരെ പരിക്കുകളോടെ മേപ്പാടി വിംസ് ആശുപത്രിയിലേക്ക് മാറ്റി. 33 പേരാണ് ഇവിടെ ചികിത്സയിലുള്ളത്. മുണ്ടക്കൈയിൽ മാത്രം നാനൂറോളം കുടുംബങ്ങളാണുള്ളത്. അട്ടമലയിലെ വീടുകളെല്ലാം ഒലിച്ചുപോയെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. ഉരുൾപൊട്ടലിൽ ചൂരൽമല വെള്ളാർമല ജിവിഎച്ച്എസ്എസ് സ്‌കൂൾ ഒലിച്ചുപോയി. അപകടത്തിൽപെട്ടവരുടെ ചികിത്സ ഉറപ്പാക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കി.

വയനാട് ഉരുൾപൊട്ടലിനെ തുടർന്ന് എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. ജീവൻ ബാബുവിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ പ്രാദേശികമായി ഏകോപിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, അഡീഷണൽ ഡയറക്ടർ ഡോ. റീത്ത, എൻഎച്ച്എം സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. ബിജോയ് തുടങ്ങിയവരും സംസ്ഥാനതല സംഘത്തിലുണ്ടാകും. ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും കൺട്രോൾ റൂമുകൾ ആരംഭിച്ചു.

ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലെ കൺട്രോൾ റൂം: 8075401745

സ്റ്റേറ്റ് കൺട്രോൾ റൂം: 9995220557, 9037277026, 9447732827

Leave a Reply

Your email address will not be published. Required fields are marked *