ഹേമാ കമ്മിറ്റി റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ കേസെടുക്കാൻ കഴിയില്ലെന്ന സംസ്ഥാന സർക്കാരിൻറെ വാദം സ്ത്രീ പീഡകരെ സംരക്ഷിക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ഗുരുതരമായ കണ്ടെത്തലുകളാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത്. ആ റിപ്പോർട്ട് ഇത്രയും വർഷം പൂഴ്ത്തിവെച്ചതിലൂടെ സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയമാണെന്ന് തെളിയിച്ചു.
സ്ത്രീകൾക്കെതിരായ അതിക്രമം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ കേസെടുക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ട്. എന്നാൽ പരാതി ലഭിച്ചാൽ മാത്രമെ കേസെടുക്കുയെന്ന ബാലിശമായ വാദം അപഹാസ്യമാണ്. എക്കാലവും സ്ത്രീപീഡകരെ സംരക്ഷിക്കുന്ന സമീപനമാണ് സിപിഎമ്മിന്റെത്. സ്വന്തം പാർട്ടിയിലെ സ്ത്രീകൾക്ക് പോലും നീതി ഉറപ്പാക്കാൻ കഴിയാത്ത സിപിഎമ്മിൽ നിന്ന് ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു